Vizhinjam Port: കേരളത്തിന് ഇന്ന് ചരിത്രദിനം; വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യേകതകൾ ഇവയെല്ലാം
Vizhinjam Port Commissioning: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ഇന്ന് നടക്കും. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ചില പ്രത്യേകതകൾ അറിഞ്ഞാലോ....

രാജ്യത്തെ ആദ്യ സമർപ്പിത ട്രാൻഷിപ്മെൻറ് തുറമുഖം, രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം, ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് എന്നീ പ്രത്യേകതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.

അദാനി പോർട്സ് ആണ് നടത്തിപ്പുകാർ. പ്രതിവർഷം 10,000 കോടി രൂപ വരുമാനം ലഭിക്കും. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽനിന്ന് 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും വരുമാനം ലഭിക്കും.

ആകെ പദ്ധതിച്ചെലവിൻറെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരളമാണ്. രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമെന്ന പ്രത്യേകതയും വിഴിഞ്ഞതിനുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളുമാണുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‍സിയുടെ ജേഡ് സർവീസിൽ ഉൾപ്പെട്ട തുറമുഖമാണ് വിഴിഞ്ഞം. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.