Aadivedan Theyyam: ആടിവേടൻമാർ വീടുകളിലേക്ക്; ആധിയും വ്യാധിയും അകറ്റാൻ കുട്ടിത്തെയ്യങ്ങൾ വരവായി
Aadivedan Theyyam: നിറഞ്ഞുപെയ്യുന്ന മഴയത്ത് വടക്കേ മലബാറില്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന ദൈവ സങ്കൾപ്പമാണ് ആടിവേടൻ, ആധിയും വ്യാധിയും അകറ്റിയാണ് ഈ തെയ്യങ്ങൾ വീടുകളിൽ നിന്ന് മടങ്ങാറുള്ളത്.

Aadivedan Theyyam
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടക മാസം. രാമായണ മാസം എന്ന് കൂടി അറിയപ്പെടുന്ന ഈ മാസത്തിൽ തിമിർത്തു പെയ്യുന്ന മഴയും, രോഗങ്ങളും കൂടുതലാണ്. ഇത്തരം ആധിയും വ്യാധിയും അകറ്റാനായി എത്തുന്ന കുട്ടിതെയ്യങ്ങളാണ് ആടിവേടന്‍. കാസർഗോഡ് , കണ്ണൂർ ജില്ലകളിലെ ഗ്രാമവീഥിയിൽ മാത്രം കാണുന്ന ഈ തെയ്യം കര്‍ക്കിടകം ഒന്നു മുതല്‍ സംക്രമം വരെയാണ് വീടുകള്‍ സന്ദര്‍ശിക്കുക.
നിറഞ്ഞുപെയ്യുന്ന മഴയത്ത് വടക്കേ മലബാറില്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന ദൈവ സങ്കൾപ്പമാണ് ആടിവേടൻ, ആധിയും വ്യാധിയും അകറ്റിയാണ് ഈ തെയ്യങ്ങൾ വീടുകളിൽ നിന്ന് മടങ്ങാറുള്ളത്. ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികളാണ്. വണ്ണാന്‍, മലയന്‍ കോപ്പാളന്‍ തുടങ്ങിയ വിഭാഗകാരാണ് ആടി വേടന്‍ കെട്ടുന്നത്. ആടിവേടൻ വീട്ടിലെത്തുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങുമെന്നാണ് വിശ്വാസം. തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയും നല്‍കും.
Also Read:രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?
ശിവ-പാർവതി സങ്കല്പമാണ് ആടിവേടൻ്റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ വീടുകളില്‍ എത്തുന്നു. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റവേഷം. ‘ആടിവേടൻ തെയ്യം’ എന്നാണ് ഈ തെയ്യങ്ങളെ വിശേഷിപ്പിക്കുന്നതെങ്കിലും ‘ആടി’യും ‘വേടനും’ രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണ്. ആടി എന്ന പാര്‍വ്വതി വേഷം കെട്ടുന്നത് വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്.