Padmanabhaswamy Temple B Vault: ബി നിലവറയില്‍ ഒളിഞ്ഞിരിക്കുന്നത് എന്തെല്ലാം? തുറന്നാല്‍ എന്ത് സംഭവിക്കും?
Mystery of Vault B Padmanabhaswamy: 2011ലാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ എ നിലവറ ഉള്‍പ്പെടെ തുറന്നത്. അന്ന് ആരെയും അതിശയിപ്പിക്കുന്ന നിധി ശേഖരമായിരുന്നു കണ്ടെത്തിയത്. എ നിലവറയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി നിധി ബിയില്‍ ഉണ്ടെന്നാണ് വിവരം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും യോഗത്തില്‍ നിലവറ തുറക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയതിന് ശേഷമാകും നടപടിയുണ്ടാകുക.
2011ലാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ എ നിലവറ ഉള്‍പ്പെടെ തുറന്നത്. അന്ന് ആരെയും അതിശയിപ്പിക്കുന്ന നിധി ശേഖരമായിരുന്നു കണ്ടെത്തിയത്. എ നിലവറയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി നിധി ബിയില്‍ ഉണ്ടെന്നാണ് വിവരം.
ബി നിലവറ
സ്വത്ത് സൂക്ഷിച്ച് വെക്കാന്‍ പ്രധാനമായും ആറ് നിലവറകളായിരുന്നു പത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ടായിരുന്നത്. പ്രതിഷ്ഠയ്ക്ക് കീഴിലായും അതിന് സമീപത്തുമുള്ള ഒറ്റക്കല്‍ മണ്ഡപത്തിന് താഴെയും രത്‌നങ്ങളുണ്ടെന്നാണ് പലരും വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും നിലവറകളിലേക്ക് കൂടുതല്‍ ശ്രദ്ധ.
സി,ഡി നിലവറകളില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമായ ആഭരണങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഉത്സവക്കാലത്താണ് ഈ നിലവറകള്‍ തുറക്കുക. എന്നാല്‍ ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നു. എയിലും ബിയിലുമാണ് നിധി ശേഖരമുള്ളത്.
എ നിലവറ തുറന്നപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടി രൂപയോളം വിലമതിക്കുന്ന നിധി ശേഖരമാണ് കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. കരിങ്കല്‍ വാതിലുകള്‍ കൊണ്ട് പ്രവേശന കവാടം തീര്‍ത്ത ബി നിലവറയില്‍ ഇതില്‍ കൂടുതല്‍ നിധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കരിങ്കല്ല് കൊണ്ടുള്ള വാതില്‍ തുറക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നും തന്നെയില്ല. ഈ കരിങ്കല്ല് തകര്‍ത്ത് വേണം അകത്ത് പ്രവേശിക്കാന്‍. എന്നാല്‍ വാതിലിന് മുകളിലായി കൊത്തിവെച്ചിരിക്കുന്ന നാഗത്തിന്റെ ചിത്രം പല കഥകളും പറയുന്നുണ്ട്.
2011-ല്‍ ബി നിലവറ തുറക്കാന്‍ ശ്രമിച്ച പരിശോധക സംഘത്തിലെ അംഗത്തിൻ്റെ കാല്‍ മുറിഞ്ഞത് പല കഥകളും പ്രചരിക്കുന്നതിന് പോലും കാരണമായി. ഇതോടെ കരിങ്കല്ല് വാതില്‍ നാഗബന്ധനം ചെയ്ത് പൂട്ടിയതാണെന്നും നിലവറ തുറക്കുന്നവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കുമെന്നും കഥകളുണ്ട്.
എന്നാല്‍ നിധി എടുക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചാകും വാതിലില്‍ നാഗചിത്രം കൊത്തിവെച്ചതെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ തിരുവിതാംകൂര്‍ രാജാവിന്റെ സ്വത്തുക്കള്‍ എടുക്കുന്നവര്‍ കടലില്‍ പതിക്കുന്ന രീതിയിലാണ് നിലവറ നിര്‍മിച്ചതെന്നും വാദങ്ങള്‍ ഉയരുന്നു.