Bengaluru Stampede: ചിന്നസ്വാമി ദുരന്തത്തിൽ മലയാളി അടക്കം അറസ്റ്റിൽ; കമ്മീഷണർ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ
Malayali Event Manager Arrested In Bengaluru Stampede: ചിന്നസ്വാമി ദുരന്തത്തിൽ മലയാളി അടക്കം നാല് പേർ അറസ്റ്റിൽ. ആർസിബി പ്രതിനിധിയും ഇവൻ്റ് മാനേജ്മെൻ്റ് പ്രതിനിധിയും അടക്കമാണ് അറസ്റ്റിലായത്.

ചിന്നസ്വാമി ദുരന്തവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് സ്ഥാനം നഷ്ടമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കമ്മീഷണർ ബി ദയാനന്ദയെ സസ്പൻഡ് ചെയ്തത്. ദയാനന്ദ അടക്കമുള്ള പല മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും കൃത്യവിലോപമുണ്ടായി എന്നാണ് കണ്ടെത്തൽ. ദയാനന്ദയ്ക്കൊപ്പം അഡീഷണൽ കമ്മീഷണർ വികാഷ് കുമാർ വികാഷ്, ഡിസിപി ശേഖർ എച്ച്ടി, എസിപി സി ബാലകൃഷ്ണ, കബൺ പാർക്ക് ഇൻസ്പെക്ടർ ഗിരീഷ് എകെ എന്നിവരെയും സസ്പൻഡ് ചെയ്തിട്ടുണ്ട്. ഈ മാസം നാലിന് ചിന്നസ്വാമിയിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെയാണ് 11 പേർ മരണപ്പെട്ടത്.
സംഭവത്തിൽ പോലീസ് ആർസിബി മാനേജ്മെൻ്റിനെതിരെ കേസെടുത്തിരുന്നു. ഒപ്പം, പരിപാടി നടത്തിയ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ഡിഎൻഎയ്ക്കും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും കേസെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. പിന്നാലെ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സോസാലെ, ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി അധികൃതൻ സുനിൽ മാത്യു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബെംഗളൂരു കെമ്പഗൗഡ രാജ്യാന്തര സ്റ്റേഡിയത്തിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെക്കൂടി പോലീസ് പിടികൂടി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലാണ്. സംഭവത്തിൽ ജൂൺ 10ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.




സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കൻ കുൻഹയാണ് സംഭവം അന്വേഷിക്കുക. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയ്ക്കെത്തിയത് എട്ട് ലക്ഷം പേരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞിരുന്നു. ഇത്രയധികം ആളുകൾ പരിപാടിക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.