Asia Cup 2025: ‘ഐസിസിയും ഏഷ്യാ കപ്പും പോയി തുലയട്ടെ’; ബഹിഷ്കരണ യോഗത്തിൽ പിസിബി പറഞ്ഞതെന്ത്?
What Happened In The Asia Cup Boycott Meeting: ഏഷ്യാ കപ്പ് ബഹിഷ്കരണ യോഗത്തിൽ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി പിസിബി മുൻ ചെയർമാൻ നജാം സേഥി. സമാ ടിവിയോടാണ് പ്രതികരണം.
ഹസ്തദാന വിവാദത്തെ തുടർന്ന് പാകിസ്താൻ ഏഷ്യ കപ്പ് ബഹിഷ്കരിക്കാൻ ആലോചിച്ചിരുന്നു. ഐസിസിയുടെ കനത്ത നടപടികൾ ഭയന്നാണ് പിസിബി അതിൽ നിന്ന് പിന്മാറിയത്. ബഹിഷ്കരണ യോഗത്തിൽ വച്ച് ഐസിസിയ്ക്കും ഏഷ്യാ കപ്പിനുമെതിരെ കടുത്ത പ്രസ്താവനകളാണ് പിസിബി പ്രതിനിധികൾ നടത്തിയതെന്ന് മുൻ ചെയർമാൻ നജാം സേഥി പറഞ്ഞു.
“തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. ആ സമയത്തെ മൂഡ് അങ്ങനെയായിരുന്നു. കളി ബഹിഷ്കരിക്കാം എന്നതായിരുന്നു ചർച്ച. ഏഷ്യാ കപ്പും ഐസിസിയുമൊക്കെ പോയി തുലയട്ടെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്നെ അവർ വിളിച്ചപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു, ‘താങ്കൾ അവരെ പിന്തുണയ്ക്കാൻ പോകരുത്’ എന്ന്. ഞാൻ മൊഹ്സിൻ നഖ്‌വിയെ പിന്തുണയ്ക്കാനല്ല പോയത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാണ്.”- സേഥി സമാ ടിവിയോട് പറഞ്ഞു.
Also Read: Asia Cup 2025: ഫീൽഡ് ചെയ്യുന്നതിനിടെ പരിക്ക്, പാകിസ്ഥാനെതിരെ അക്‌സർ പട്ടേൽ കളിക്കുമോ?




“നഖ്‌വിയുടെ വാദം അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ പാകിസ്താൻ ക്രിക്കറ്റിന് തിരുത്താനാവാത്ത നഷ്ടമുണ്ടായേനെ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഐസിസിയുമൊക്കെ നടപടിയെടുത്തേനെ. വിദേശതാരങ്ങൾ പിഎസ്എലിൽ കളിക്കാൻ വിസമ്മതിച്ചേനെ. എസിസി ബ്രോഡ്കാസ്റ്റിങ് അവകാശമായ 15 മില്ല്യൺ ഡോളർ നഷ്ടമായേനെ.”- നജാം സേഥി പറഞ്ഞു.
ബഹിഷ്കരണാലോചനയ്ക്ക് പിന്നാലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിലെ റഫറി ആയിരുന്ന ആൻഡി പോക്രോഫ്റ്റുമായി പാകിസ്താൻ ടീം ചർച്ച നടത്തിയിരുന്നു. പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതോടെ ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയെന്നാണ് പിസിബി പിന്നീട് പറഞ്ഞത്. യുഎഇക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുന്നോടി ആയായിരുന്നു പൈക്രോഫ്റ്റുമായുള്ള ചർച്ച. പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഐസിസി അംഗീകരിച്ചില്ല. അദ്ദേഹം തന്നെയാണ് പാകിസ്താൻ – യുഎഇ മത്സരത്തിൻ്റെ മേൽനോട്ടം വഹിച്ചത്. ചർച്ച നടന്നതിനാൽ തീരുമാനിച്ച സമയത്തിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. കളി വിജയിച്ച പാകിസ്താൻ സൂപ്പർ ഫോർ യോഗ്യത നേടി.