India vs England : എഡ്ജ്ബാസ്റ്റണിലും ഗില്ലാട്ടം; 300 കടന്ന് ഇന്ത്യ സേഫ് സോണിൽ
India Vs England 2nd Test Updates : പരമ്പരയിലെ ആദ്യ മത്സരമായ ലീഡ്സിലും ക്യാപ്റ്റനായ ശുഭ്മൻ ഗിൽ സെഞ്ചുറി നേടിയിരുന്നു. താരത്തിൻ്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ സുരക്ഷിതമായ നിലയിൽ. പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഗില്ലിന് പുറമെ ഓപ്പണർ യശ്വസ്വി ജയ്സ്വാളും 87 റൺസെടുത്ത് ഇന്ത്യയുടെ സ്കോറിങ്ങിന് അടിത്തറപാകി.
മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. കെ എൽ രാഹുൽ ലീഡ്സിലെ പോലെ എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിങ്സിലും നിറം മങ്ങി. ഓപ്പണർ ജയ്സ്വാളിന് മലയാളി താരം കരുൺ നായർ ചുരുങ്ങിയ നേരത്തേക്ക് പിന്തുണ നൽകിയിരുന്നു. കൃത്യമായി പന്തടക്കത്തോടെ യുവതാരം ഇന്ത്യയുടെ സ്കോർ ബോർഡിന് സുരക്ഷിതമായ ഇടത്തേക്ക് നയിച്ചു. എന്നാൽ 31 റൺസെടുത്ത് കരുൺ നായരും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.
ശേഷം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ചേർന്ന് ജയ്സ്വാൾ തൻ്റെ അടുത്ത സെഞ്ചുറിയിലേക്കടത്തപ്പോഴാണ് അപ്രതീക്ഷിതമായി വിക്കറ്റ് വീണത്. തുടർന്ന് റിഷഭ് പന്തെത്തി ആദ്യ ടെസ്റ്റിലെ പോലെ ആക്രമിച്ച് കളിക്കാൻ തുടങ്ങി. കൂറ്റനടക്കി ശ്രമിക്കവെ സ്പിന്നർ ഷൊയ്ബ് ബഷീറിന് മുമ്പിൽ പന്തും കീഴടങ്ങി. ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കാതെ വന്നതോടെ നിതീഷ് കുമാർ റെഡ്ഡിക്കും പവലിയനിലേക്ക് ഉടൻ മടങ്ങേണ്ടി വന്നു. അനാവശ്യമായി തുടരെ വിക്കറ്റുകൾ കളഞ്ഞതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.
ALSO READ : Mohammed Shami : ഭാര്യക്കും മകൾക്കും പ്രതിമാസം നാല് ലക്ഷം , മുഹമ്മദ് ഷമിയോട് കോടതി
എന്നാൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് ക്യാപ്റ്റൻ ഗിൽ ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്കെത്തച്ചു. അതിനിടെ തൻ്റെ കരിയറിലെ ഏഴാമത്തെ ടെസ്റ്റ് സെഞ്ചുറിയും ഗിൽ സ്വന്തമാക്കി. 199 പന്തിലായിരുന്നു ഗില്ലിൻ്റെ സെഞ്ചുറി നേട്ടം. ഇംഗ്ലണ്ടിനെതിരെ നേടുന്ന നാലാമത്തെ സെഞ്ചുറിയും കൂടിയാണിത്. 114 റണസുമായി ഗില്ലും 41 റൺസുമായി ജഡേജയുമാണ് ഇന്ത്യക്കായി ക്രീസിൽ തുടരുന്നത്. ആതിഥേയർക്ക് വേണ്ടി ക്രിസ് വോക്സ് രണ്ടും ബ്രിഡൺ കാർസും ബെൻ സ്റ്റോക്സും ഷൊയ്ബ് ബഷീറും ഓരോ വിക്കറ്റുകൾ വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്.