India vs England: കണ്ണുകളെല്ലാം ലീഡ്‌സിലേക്ക്; പോരാട്ടമുഖം തുറന്ന് ഇന്ത്യയും ഇംഗ്ലണ്ടും
India vs England First Test: പുതിയ ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ടീം മാനേജ്‌മെന്റ് നായകസ്ഥാനം ഏല്‍പിച്ചത്. ഋഷഭ് പന്ത് ഉപനായകനുമായി
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനുള്ളില്‍ തുടക്കമാകും. ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയിലെ ആദ്യ മത്സരം ലീഡ്‌സില്‍ ഉച്ചയ്ക്ക് 3.30നാണ് ആരംഭിക്കുന്നത്. സോണി സ്‌പോർട്‌സ് ടെൻ 1, സോണി സ്‌പോർട്‌സ് ടെൻ 5, ജിയോഹോട്ട്‌സ്റ്റാര്‍ എന്നിവയില്‍ മത്സരം കാണാം. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ മത്സരമായതിനാല്‍ ഇരുടീമുകള്‍ക്കും ഒരുപോലെ പ്രധാനമാണ് ടൂര്‍ണമെന്റ്.
പട്ടൗഡി ട്രോഫി എന്നറിയപ്പെട്ടിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ പേര് ആന്‍ഡേഴ്‌സണ്‍ തെണ്ടുല്‍ക്കര്‍ ട്രോഫി എന്ന പേരിലേക്ക് മാറ്റിയതാണ് ഇത്തവണ ടൂര്‍ണമെന്റിലെ പ്രധാന മാറ്റം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പര പോലെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പോലെ ഇനി ആന്‍ഡേഴ്‌സണ്‍ തെണ്ടുല്‍ക്കര്‍ ട്രോഫിയും ആവേശത്തിന്റെ ക്രിക്കറ്റ് നിമിഷങ്ങള്‍ സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ..
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടുള്ള ആദരസൂചകമായാണ് ടൂര്‍ണമെന്റിന് ആന്‍ഡേഴ്‌സണ്‍ തെണ്ടുല്‍ക്കര്‍ ട്രോഫി എന്ന പേര് നല്‍കിയത്. പരമ്പരയ്ക്ക് സച്ചിന്റെയും തന്റെയും പേര് നല്‍കിയതില്‍ തനിക്കും കുടുംബത്തിനും അഭിമാനമുണ്ടെന്നായിരുന്നു ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചത്. ലോക ടെസ്റ്റ് ക്രിക്കറ്റിനെ കായികലോകം കൂടുതല്‍ ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സച്ചിനും പറഞ്ഞു.




പുതിയ ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ടീം മാനേജ്‌മെന്റ് നായകസ്ഥാനം ഏല്‍പിച്ചത്. ഋഷഭ് പന്ത് ഉപനായകനുമായി. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ മത്സരമെന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് വര്‍ഷത്തിന് ശേഷം കരുണ്‍ നായര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതും സവിശേഷതയാണ്.
ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ നേരിടുകയെന്ന വെല്ലുവിളിയാണ് ഗില്ലിനും സംഘത്തിനും മുന്നിലുള്ളത്. എന്നാല്‍ റെഡ് ബോളിലെ സമീപകാല മോശം പ്രകടനങ്ങള്‍ സമ്മാനിച്ച വേദന മറക്കാന്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. എങ്കിലും രോഹിതും വിരാടും ടീമില്‍ ബാക്കിയാക്കിയ ശൂന്യതയും, മുഹമ്മദ് ഷമിയുടെ അഭാവവുമൊക്കെ കുറച്ച് ആരാധകര്‍ക്കെങ്കിലും ഇപ്പോഴും വേദനയാണ്.