Mumbai Indians: ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുമോ? മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം പുറത്ത്
Mumbai Indians poor performance in IPL 2026 : ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീം പ്രതിസന്ധിയിലാണെങ്കിലും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ഇപ്പോഴും ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹാർദിക് പാണ്ഡ്യ
മുംബൈ, 5-5-2026: മുന്‍ ചാമ്പ്യമാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഈ സീസണില്‍ ഇനി പ്ലേ ഓഫില്‍ കയറണമെങ്കില്‍ അത്ഭുതങ്ങള്‍ വല്ലതും സംഭവിക്കണം. വളരെ പരിതാപകരമായിരുന്നു മുംബൈയുടെ പ്രകടനം. 10 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് ജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കിയത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് മുംബൈയുടെ പിന്നിലുള്ളത്. ദയനീയമായ പ്രകടനങ്ങള്‍ പതിവായതോടെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ ആരാധകരുടെ വിമര്‍ശനങ്ങള്‍ വ്യാപകമാവുകയാണ്. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു ടീമെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് മുംബൈയെ നയിക്കാനാകുന്നില്ലെന്നും, അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ഫലം കാണുന്നില്ലെന്നുമാണ് വിമര്‍ശനം.
എന്നാല്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീം പ്രതിസന്ധിയിലാണെങ്കിലും ഫ്രാഞ്ചൈസി മാനേജ്‌മെന്റ് ഇപ്പോഴും പാണ്ഡ്യയെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍
ടീമിന്റെ മോശം പ്രകടനം പാണ്ഡ്യയുടെ നേതൃത്വത്തിന്റെ പരാജയമായി അവർ കാണുന്നില്ല. മറിച്ച്, ഐപിഎല്ലിൽ മാറിക്കൊണ്ടിരിക്കുന്ന കളിശൈലിയുമായി പൊരുത്തപ്പെടാൻ മുംബൈ വൈകുന്നു എന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: Mumbai Indians: ‘ആരും ഹാർദിക്കിനൊപ്പം നിൽക്കുന്നില്ല, അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല’
ക്യാപ്റ്റന്‍ മാറി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചത്. ഈ മത്സരത്തില്‍ മുംബൈ വിജയിക്കുകയും ചെയ്തു. ഹാര്‍ദ്ദിക്കിന് പുറംവേദനയാണെന്നായിരുന്നു സൂര്യകുമാറിന്റെ വിശദീകരണം. അദ്ദേഹം എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് തനിക്കറിയില്ലെന്നും, ഉച്ചയ്ക്ക് ശേഷമാണ് പുറംവേദനയുണ്ടെന്ന് അറിഞ്ഞതെന്നും സൂര്യകുമാര്‍ വെളിപ്പെടുത്തി.
പരിക്കിന്റെ വ്യാപ്തിയോ അത് എത്രത്തോളം ഗുരുതരമോ ആണെന്ന് അറിയില്ല. അദ്ദേഹത്തിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്നും തനിക്കറിയില്ല. ഈ ആഴ്ച റായ്പൂരിലേക്ക് പോകുമ്പോള്‍ ഹാര്‍ദ്ദിക് കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.
ലഖ്‌നൗവിനെതിരെ സംഭവിച്ചത്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കവെയായിരുന്നു വിജയം. 32 പന്തില്‍ 83 റണ്‍സെടുത്ത റയാന്‍ റിക്കല്‍ട്ടണാണ് കളിയിലെ താരം. പരിക്കില്‍ നിന്ന് മുക്തായി തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 44 പന്തില്‍ നിന്ന് 84 റണ്‍സെടുത്തു.
ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണെടുത്തത്. 21 പന്തില്‍ 63 റണ്‍സെടുത്ത നിക്കോളാസ് പുരനും, 25 പന്തില്‍ 44 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും തിളങ്ങി. മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ജോഷ് ഇംഗ്ലിസ്-അഞ്ച് പന്തില്‍ 13, ഋഷഭ് പന്ത്-10 പന്തില്‍ 15, ഐഡന്‍ മര്‍ക്രം-25 പന്തില്‍ 31 നോട്ടൗട്ട്, അക്ഷത് രഘുവന്‍ശി-ഏഴ് പന്തില്‍ 11, ഹിമ്മത് സിങ്-31 പന്തില്‍ 40 നോട്ടൗട്ട്.
മുംബൈയ്ക്കു വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും, അല്ലാ ഗസന്‍ഫറും, രഘു ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹറിനും, ജസ്പ്രീത് ബുംറയ്ക്കും വിക്കറ്റ് ലഭിച്ചില്ല. റിക്കല്‍ട്ടന്റെയും, രോഹിതിന്റെയും ബാറ്റിങ് കരുത്തില്‍ മുംബൈ അനായാസം വിജയലക്ഷ്യം മറികടന്നു.
English Summary
Mumbai Indians are in a miserable situation in IPL 2026. They are 9th in the points table. Hardik Pandya’s performance is also poor. But it is reported that Hardik is unlikely to be removed from the captaincy.