Yashasvi Jaiswal: ആ സമയത്ത് എവിടെ പോയി? ജയ്‌സ്വാളിന് കുരുക്ക്; ഉത്തേജക പരിശോധനയില്‍ വീഴ്ച
NADA Issues Notice to Yashasvi Jaiswal and Shafali Verma: യശ്വസി ജയ്‌സ്വാളിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടീസ് അയച്ചു. ഷഫാലി വര്‍മ്മയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട 'ലൊക്കേഷൻ വിവരങ്ങൾ' നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി.
NADA Notcie, 9-5-2026: ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (NADA) നോട്ടീസ് അയച്ചു. വനിതാ താരം ഷഫാലി വര്‍മ്മയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട ‘ലൊക്കേഷൻ വിവരങ്ങൾ’ നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി. നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിൽ (ആർടിപി) ഉൾപ്പെടുന്നവരാണ് രണ്ടു താരങ്ങളും. ആർടിപി പൂളിലുള്ളവര്‍ പരിശോധനയ്ക്കായി തങ്ങൾ ലഭ്യമാകുന്ന സ്ഥലത്തെക്കുറിച്ച് അറിയിക്കേണ്ടതുണ്ട്. ഒപ്പം, പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ സമയവും ലഭ്യമാക്കേണ്ടതുണ്ട്.
2025 നവംബർ ഏഴിന് സാമ്പിൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഷഫാലി വർമ്മ അവിടെ ഉണ്ടായിരുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 ഡിസംബർ 17-ന് നിശ്ചയിച്ച സ്ഥലത്ത് യശസ്വി ജയ്‌സ്വാളും ഉണ്ടായിരുന്നില്ല. ഇതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്.
മറുപടിയുമില്ല
2026 ഫെബ്രുവരിയിൽ നാഡ കളിക്കാരിൽ നിന്ന് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ രണ്ട് താരങ്ങളുടെയും പേരിൽ ‘മിസ്ഡ് ടെസ്റ്റ്’ ഔദ്യോഗികമായി രേഖപ്പെടുത്തി. ഈ വീഴ്ചകളെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും (ഐസിസി) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അസാന്നിധ്യത്തിന് കൃത്യമായ കാരണം ബോധിപ്പിക്കാൻ താരങ്ങൾക്ക് ഇപ്പോൾ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Also Read: Sanju Samson: ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കുക സഞ്ജുവിന് എളുപ്പമല്ല; ആ പ്രശ്‌നം പ്രധാന വെല്ലുവിളി
നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിലുള്ള താരങ്ങൾ പരിശോധനയ്ക്കായി കൃത്യമായ സ്ഥലവും സമയവും നൽകേണ്ടതുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ കാരങ്ങളെ കണ്ടില്ലെങ്കില്‍ “മിസ്ഡ് ടെസ്റ്റ്” ആയി ഔദ്യോഗികമായി രേഖപ്പെടുത്തും. നടപടിക്രമങ്ങളുടെ രഹസ്യസ്വഭാവം മുൻനിർത്തി നാഡ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. എന്നാല്‍ താരങ്ങൾക്കും ബിസിസിഐക്കും ഐസിസിക്കും നോട്ടീസ് അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
നാഡയിൽ നിന്ന് അറിയിപ്പ് ലഭിച്ച കാര്യം ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചതായും പിടിഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. അത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കും. ഭാവിയിൽ അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
അടുത്ത നടപടി?
ഉത്തേജക വിരുദ്ധ നിയമങ്ങൾ പ്രകാരം ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. 12 മാസത്തിനുള്ളിൽ മൂന്ന് തവണ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ ടെസ്റ്റുകളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ അത് നിയമലംഘനമായി കണക്കാക്കും. നിയമലംഘനം തെളിയുകയും താരത്തിന് നിരപരാധിത്വം തെളിയിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ, രണ്ട് വർഷം വരെ സസ്‌പെൻഷൻ നേരിടേണ്ടിവരും.
നിലവിൽ ജയ്‌സ്വാളിനും ഷഫാലിക്കും ഇത് ആദ്യത്തെ വീഴ്ച മാത്രമായതുകൊണ്ട് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നേക്കില്ലെന്നാണ് വിലയിരുത്തല്‍. 2019-ൽ പൃഥി ഷാ എട്ട് മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ചുമയ്ക്കുള്ള മരുന്നിലൂടെ അറിയാതെ നിരോധിത പദാർത്ഥം ഉള്ളിലെത്തിയെന്ന ബിസിസിഐയുടെ വിശദീകരണം പരിഗണിച്ചാണ് എട്ട് മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കിയത്.
English Summary
NADA has issued a notice to Yashasvi Jaiswal and Shafali Verma for missing a dope test. Both cricketers failed to provide location details as required by regulations. They now have seven days to explain their absence to the agency. Repeated failures could lead to a playing ban of up to two years.