ഞാനല്ല, എന്റെ പിള്ളേരാണ് മികച്ചതെന്ന് ഫ്രാൻസ് കോച്ച്; വിജയം സിദാന് സമർപ്പിച്ച് എംബാപ്പേ
Mbappe dedicates France's victory to Zidane: 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 ന് തകർത്ത് സെമിഫൈനലിലേക്ക് മുന്നേറിയ ഫ്രാൻസ് ടീമിന്റെ വിജയം സിനദിൻ സിദാന് സമർപ്പിച്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പേ. "നിലവിലെ ഫ്രാൻസ് ടീം ഏറ്റവും കൂടുതൽ സാധ്യതകളുള്ള ഒന്നാണ്, എന്നാൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ ഏറ്റവും ശക്തമായ ഫോമിൽ എത്തിയിട്ടില്ല" എന്നും അദ്ദേഹം പറഞ്ഞു.
മാസച്യുസെറ്റ്സ്: ഇന്നലെ പിന്നിട്ടത് 2026 ജൂലൈ 9, ഫ്രാൻസിന് മറക്കാനാകാത്ത വേദന കുറിക്കപ്പെട്ട നാൾ. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ 9ന് ആയിരുന്നു ജർമ്മനിയിലെ ബർലിൻ ഒളിമ്പ്യാസ്റ്റേഡിയത്തിൽ വച്ച് ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കണ്ണീരണിഞ്ഞ ആ രാത്രി പിറന്നത്. 2006 ലോകകപ്പിന്റെ ഫൈനലിൽ ഇറ്റാലിയൻ പ്രതിരോധ താരം മാർക്കോ മറ്റെരാസിയെ നെഞ്ചിലിടിച്ച് വീഴ്ത്തി ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ആ നിമിഷം. ഫ്രാൻസിന്റെ കിരീടപ്രതീക്ഷകൾക്കേറ്റ സിദാന്റെ ആ കനത്ത പ്രഹരത്തിന് കൃത്യം രണ്ട് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഇന്ന് ജൂലൈ 10 പുലർന്നപ്പോൾ 20 വർഷങ്ങൾക്ക് മുമ്പേറ്റ വേദന കരുത്താക്കി 2026 ലോകകപ്പിന്റെ സെമിയിലേക്ക് കുതിക്കുന്ന ഫ്രാൻസ് ടീമിനെയാണ് നമ്മൾ കണികണ്ടത്.
2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 ന് തകർത്ത് ഫ്രാൻസ് സെമിഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുന്നു. വിജയത്തിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോളിന്റെ പഴയ മുറിവുകൾക്കുള്ള ഏറ്റവും വലിയ മറുപടിയായി ലോകത്തിന് മുൻപിൽ ഈ വിജയം ഉയർത്തിക്കാട്ടിയിരിക്കുകയാണ് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പേ. ഇന്നത്തെ വിജയം സിദാന് സമർപ്പിക്കുന്നതായി മത്സര ശേഷം നടത്തിയ പ്രതികരണത്തിൽ എംബാപ്പേ പറഞ്ഞു.
Also Read: ഇത് ഞങ്ങളുടെ കുത്തക; 2022ന്റെ തനിയാവർത്തനം; മൊറോക്കോ കടന്ന് ഫ്രാൻസ് സെമിയിൽ
നിലവിലെ ഫ്രാൻസ് ടീം ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്ന ഒരു ടീമാണ്. എന്നാൽ ”ഞങ്ങൾ ഇതുവരെ ഞങ്ങളുടെ ഏറ്റവും ശക്തമായ ഫോമിൽ എത്തിയിട്ടില്ല.” എന്നാണ് എംബാപ്പേ പ്രതികരിച്ചിരിക്കുന്നത്. സിദാന്റെ സ്ഥാനത്ത് ഇന്ന് എംബാപ്പെ ടീമിനെ ഏറ്റവും നന്നായി നയിക്കുന്നു.
”എന്തൊരു തീപ്പൊരി ടീമാണിത്!” ഫിഫ ലോകകപ്പ് 2026 ലെ ഫ്രാൻസിന്റെ കുതിപ്പ് കാണുന്ന ഫുട്ബോൾ ആരാധകർ അറിയാതെ തന്നെ ചോദിച്ചുപോകുന്ന നിലയിലേക്ക് ആവേശകരമായ പോരാട്ടവീര്യം ടീം പുറത്തെടുക്കുന്നു. മൊറോക്കോയ്ക്ക് എതിരായ കളിയിലും ഫ്രാൻസിന്റെ ടീം സ്പിരിറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിലയിലുള്ളതു തന്നെയായിരുന്നു. ആദ്യ പകുതിയിൽ ഫ്രാൻസിന് ഗോൾ നേടാനായില്ലെങ്കിലും 60-ാം മിനിറ്റിൽ മികച്ചൊരു ഫിനിഷിലൂടെ എംബാപ്പേയും 66-ാം മിനിറ്റിൽ ഉസ്മാനെ ഡെംബെലെയും ടീമിന്റെ മികവ് ലോകത്തിന് തെളിയിച്ചുകൊടുത്തു.
സെമി പ്രവേശനത്തിന് പിന്നാലെ ഫ്രാൻസ് ടീമിന് നിരവധി അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. പത്ര സമ്മേളനത്തിൽ വിജയത്തിന്റെ ക്രെഡിറ്റ് ഒരു റിപ്പോർട്ടർ കോച്ച് ദിദിയർ ദെഷാംപ്സിന് നൽകിയപ്പോൾ ”ഞാനല്ല, എന്റെ പിള്ളേരാണ് മികച്ചത്” എന്നായിരുന്നു ദിദിയറിന്റെ പ്രതികരണം. ഇതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇന്നത്തെ വിജയത്തോടെ, തുടർച്ചയായി മൂന്ന് ലോകകപ്പുകളിൽ (2018, 2022, 2026) ഫ്രാൻസിനെ ലോകകപ്പിന്റെ അവസാന നാലിൽ എത്തിക്കുകയെന്ന അപൂർവ നേട്ടം ദിദിയർ ദെഷാംപ്സ് സ്വന്തമാക്കിയിരുന്നു.
2006-ൽ സിദാന്റെ ‘ഇടിയിൽ’ കൈവിട്ട കിരീടം 2018-ൽ ഫ്രാൻസ് തിരിച്ചുപിടിച്ചിരുന്നു. എങ്കിലും ഒന്നിൽപ്പിഴച്ചാൽ മൂന്ന് എന്ന ചൊല്ല് സത്യമാക്കി ഇതിന് മുൻപ് നടന്ന രണ്ട് ലോകകപ്പുകളിലും കൈവിട്ടുപോയ കിരീടം ഇത്തവണ എംബാപ്പെയുടെയും സംഘത്തിന്റെയും കരുത്തിൽ സ്വന്തമാക്കാൻ ഉറച്ചുതന്നയാണ് ഫ്രാൻസ് മുന്നോട്ട് പോകുന്നത്. ദെഷാംപ്സിന്റെ തന്ത്രങ്ങൾ ആ ലക്ഷ്യം നേടിത്തരുമെന്ന് ഫ്രഞ്ച് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു.
English Summary
Captain Kylian Mbappe dedicated France’s 2-0 win over Morocco in the quarter-finals of the 2026 FIFA World Cup to Zinedine Zidane. “The current France team is one of the most promising, but we are not at our best yet,” he said.