FIFA World Cup 2026: ജർമ്മനിയുടെ നെഞ്ചുതകർത്ത ആ വിധി; ഗോൾകീപ്പറെ തൊട്ടാൽ ഫൗളോ? ‘വാര്‍’ വില്ലനായപ്പോള്‍
Germany vs Paraguay VAR Drama: റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പരാഗ്വേയോടേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ യാത്ര അവസാനിച്ചിരിക്കുകയാണ്. ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് പരാഗ്വെ തകര്‍ത്തത്. ജര്‍മ്മനിയുടെ ഗോള്‍ 'വാര്‍' പരിശോധനയില്‍ നിഷേധിച്ചത് വിവാദമായി.

Germany vs Paraguay
റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പരാഗ്വേയോടേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ യാത്ര അവസാനിച്ചിരിക്കുകയാണ്. ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് പരാഗ്വെ തകര്‍ത്തത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ജൂലിയോ എൻസിസോയിലൂടെ പാരഗ്വായാണ് ആദ്യം ഗോൾ നേടി മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ കൈ ഹാവെർട്സ് നേടിയ ഗോളിലൂടെ ജർമ്മനി ഒപ്പമെത്തി. നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകളും 1-1 സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ ജോനാഥൻ താഹ് നേടിയ ഹെഡ്ഡർ ഗോളിലൂടെ ജർമ്മനി മുന്നിലെത്തിയെന്ന് തോന്നിച്ചെങ്കിലും തർക്കം ഉടലെടുത്തു. ജർമ്മൻ സെന്റർ ബാക്ക് പന്ത് വലയിലെത്തിക്കുന്നതിന് മുൻപ് ഗോൾകീപ്പറെ ഫൗൾ ചെയ്തതായി വിധിച്ച് റഫറി ആ ഗോൾ നിഷേധിക്കുകയായിരുന്നു. ഇതോടെ ‘വാര്‍’ തീരുമാനം വിവാദമായിരിക്കുകയാണ്.
വിവാദത്തിന് പിന്നില്‍:
ജർമ്മനിയുടെ വാൽഡെമർ ആന്റൺ പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ ഫൗൾ ചെയ്തതായി വാര്‍ സംഘമാണ് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് റഫറിയായ ജലാൽ ജായേദ് സ്ക്രീനിലേക്ക് പോയി ദൃശ്യങ്ങൾ പരിശോധിക്കുകയും ഫൗൾ തന്നെയെന്ന് ഉറപ്പിച്ച് ഗോൾ റദ്ദാക്കുകയുമായിരുന്നു.
റഫറിയുടെ ഈ തീരുമാനത്തിനെതിരെ ജര്‍മ്മന്‍ ക്യാമ്പ് പ്രതിഷേധമുയര്‍ത്തി. ‘വളരെ നിസാരമായ ഫൗള്‍’ ആണ് ഇതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലന്‍ ഷിയറര്‍ അഭിപ്രായപ്പെട്ടു. അത് ഫൗളായി കാണാനാകില്ലെന്നും, ആ തീരുമാനത്തോട് യോജിക്കാനാകില്ലെന്നും അലന്‍ ഷിയറര്‍ വ്യക്തമാക്കി.
“ഗോൾകീപ്പർ വളരെ എളുപ്പത്തിലാണ് നിലത്തു വീണത്. അതെ, അവിടെ ഒരു സമ്പർക്കം ഉണ്ടായിരുന്നു. പക്ഷേ ഇതൊരു കോൺടാക്റ്റ് സ്പോർട്സ് ആണ്. സിക്സ് യാർഡ് ബോക്സിനുള്ളിൽ 13 പേര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ച് അത് ഫൗളല്ല. ഗോൾകീപ്പർ അത് മുതലെടുക്കുകയായിരുന്നു. വളരെ വളരെ നിസ്സാരമായ ഒന്നാണത്,” ഷിയറർ പറഞ്ഞു.
ഇതാണ് ആ ഗോള്‍:
On Premier League this would be allowed btw pic.twitter.com/PujwtKVVIn
— Fut Sheriff (@FutSheriff) June 29, 2026
മുൻ ലോകകപ്പ് ഫൈനൽ അസിസ്റ്റന്റ് റഫറിയായ ഡാരൻ കാനും ഷിയററുടെ അഭിപ്രായത്തോട് യോജിച്ചെങ്കിലും, ഇത്തരം തീരുമാനങ്ങൾ സാധാരണയായി ഗോൾകീപ്പർമാർക്ക് അനുകൂലമായി വരാറുണ്ടെന്ന് വിലയിരുത്തി.
ജര്‍മ്മന്‍ ക്യാപ്റ്റന്റെ പ്രതികരണം
എന്നാല്‍ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ ഭാഗ്യക്കേടിനെയോ കുറ്റപ്പെടുത്താൻ തയ്യാറായില്ല. പരാഗ്വേ പോലുള്ള ഒരു ടീമിനെ പരാജയപ്പെടുത്താൻ ആവശ്യമായ നിലവാരം പുറത്തെടുക്കാൻ ജർമ്മൻ താരങ്ങള്‍ക്ക് സാധിച്ചില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തോൽവിയെത്തുടർന്ന് ജർമ്മൻ മാനേജർ ജൂലിയൻ നാഗെൽസ്മാൻ രാജി വെക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിനെയോ കുറ്റപ്പെടുത്താൻ ആരും മുതിരരുത്. 120 മിനിറ്റിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ പുറത്താകാൻ അർഹരാണ്. ഇത്തരം ഒരു എതിരാളിക്കെതിരെ നിങ്ങൾക്ക് ഭാഗ്യത്തെ ആശ്രയിക്കാനാവില്ല; അവരെ വ്യക്തമായി തോൽപ്പിക്കാനുള്ള നിലവാരം ടീമിന് ഉണ്ടാകണമായിരുന്നു,” കിമ്മിച്ച് പറഞ്ഞു.
English Summary
Germany faced a shocking World Cup elimination after a major VAR controversy against Paraguay. Defender Jonathan Tah scored a towering extra-time header that would have put Germany ahead. However, the VAR team flagged an alleged soft block on goalkeeper Orlando Gill during the buildup. Referee Jalal Jayed reviewed the footage and controversially overturned the goal, sparking German outrage.