Ind vs Eng: ശ്രേയസ് അയ്യറിനെ ടെസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമെന്ത്? മൗനം വെടിഞ്ഞ് ഗൗതം ഗംഭീര്‍
Gautam Gambhir: ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും, ജൂണ്‍ മൂന്നിന് അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനലിലേക്ക് സൈനിക മേധാവികളെ ക്ഷണിച്ച ബിസിസിഐയുടെ തീരുമാനത്തെ ഗംഭീര്‍ പ്രശംസിച്ചു
ഇംഗ്ലണ്ട് പര്യടനത്തില്‍ ശ്രേയസ് അയ്യറിനെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. താനല്ല സെലക്ടര്‍ എന്നായിരുന്നു ഗംഭീറിന്റെ മറുപടി. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ഗംഭീര്‍ കൂടുതല്‍ പ്രതികരിച്ചില്ല. ഐപിഎല്ലിലടക്കം മികച്ച ഫോമിലാണ് ശ്രേയസ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ടീം പ്രഖ്യാപനം ആരാധകരെ അമ്പരപ്പിച്ചു. ടീമിലിടം നേടാന്‍ ശ്രേയസിന് സാധിച്ചില്ല. മുഹമ്മദ് ഷമി, സര്‍ഫറാസ് ഖാന്‍ എന്നിവരെയും ഒഴിവാക്കിയിരുന്നു.
എന്നാല്‍ ശ്രേയസിന് സ്ഥാനം കിട്ടിയില്ലെങ്കിലും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ നായര്‍ തിരികെ ടീമിലെത്തി. സായ് സുദര്‍ശന്‍, അര്‍ഷ്ദീപ് സിങ് എന്നീ താരങ്ങളും ആദ്യമായി ടെസ്റ്റ് ടീമിലെത്തി. രോഹിത് ശര്‍മ വിരമിച്ചതിനെ തുടര്‍ന്ന് ശുഭ്മന്‍ ഗില്ലിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.
അതേസമയം, ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും, ജൂണ്‍ മൂന്നിന് അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനലിലേക്ക് സൈനിക മേധാവികളെ ക്ഷണിച്ച ബിസിസിഐയുടെ തീരുമാനത്തെ ഗംഭീര്‍ പ്രശംസിച്ചു.
Read Also: IPL 2025: സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകന്‍; റിക്കി പോണ്ടിങിന് നന്ദി പറഞ്ഞ് ശ്രേയസ് അയ്യര്‍
ഇത് അവിശ്വസനീയമായ ഒരു നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പല കാര്യങ്ങളിലും ബിസിസിഐയെ വിമർശിക്കാറുണ്ട്. പക്ഷേ ഇത് അവിശ്വസനീയമായ കാര്യമാണ്. രാജ്യം ഒറ്റക്കെട്ടാണെന്നും, സൈനികരുടെ സേവനങ്ങള്‍ക്ക് അവരെ അഭിവാദ്യം ചെയ്യണമെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ് ബിസിസിഐ ഇക്കാര്യം തീരുമാനിച്ചതെന്നും ഗംഭീര്‍ പറഞ്ഞു.