Lionel Messi : മൂന്ന് ഗോളും രണ്ട് അസിസ്റ്റും; ലയണൽ മെസി നിറഞ്ഞാടിയപ്പോൾ അർജൻ്റീനയ്ക്ക് കൂറ്റൻ ജയം
Lionel Messi Scores Hattrick : ലോകകപ്പ് യോഗ്യതാമത്സരത്തിൽ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനം. ഹാട്രിക്കും രണ്ട് അസിസ്റ്റുകളുമായി മെസി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം.

ലയണൽ മെസ്സി (Image Credits - PTI)
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ അർജൻ്റീനയ്ക്ക് കൂറ്റൻ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് അർജൻ്റീന ബൊളീവിയയെ കീഴടക്കിയത്. ഹാട്രിക്കും രണ്ട് ഗോളുകളുമായി ഇതിഹാസ താരം ലയണൽ മെസി അർജൻ്റീനയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ യോഗ്യതാമത്സരങ്ങളിൽ അർജൻ്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
19ആം മിനിട്ടിൽ തന്നെ അർജൻ്റീന ലീഡെടുത്തു. ലൗട്ടാരോ മാർട്ടിനസിൻ്റെ പാസിൽ നിന്നാണ് മെസി വല ചലിപ്പിച്ചത്. 43ആം മിനിട്ടിൽ ഇതേ സഖ്യം വീണ്ടും ഒന്നിച്ചു. ഇത്തവണ മെസിയുടെ അസിസ്റ്റിൽ നിന്ന് മാർട്ടിനസ് സ്കോർ ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹൂലിയൻ അൽവാരസും സ്കോർബോർഡിൽ ഇടം നേടി. ഇത്തവണയും മെസിയാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യ പകുതി 3-0ന് അവസാനിച്ചു.
69ആം മിനിട്ടിലാണ് അർജൻ്റീനയുടെ നാലാം ഗോൾ പിറന്നത്. നാഹുവൽ മൊളീനയുടെ അസിസ്റ്റിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ തിയാഗോ അൽമാഡ വല കുലുക്കി. 84ആം മിനിട്ടിൽ എക്സെക്വീൽ പലാസിയോസ് ഒരുക്കിയ അവസരത്തിൽ നിന്ന് രണ്ടാം ഗോൾ നേടിയ മെസി രണ്ട് മിനിട്ടിനകം, 86ആം മിനിട്ടിൽ നിക്കോ പാസിൻ്റെ അസിസ്റ്റിൽ നിന്ന് തൻ്റെ ഹാട്രിക്ക് തികച്ചു. യോഗ്യതാഘട്ടത്തിൽ 10 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റാണ് അർജൻ്റീനയ്ക്കുള്ളത്.
യോഗ്യതാഘട്ടത്തിൽ ബ്രസീലും മികച്ച ജയം സ്വന്തമാക്കി. പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ മുക്കിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ റഫീഞ്ഞയാണ് ബ്രസീലിന് തകർപ്പൻ ജയമൊരുക്കിയത്. രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് റഫീഞ്ഞയുടെ നേട്ടം. ആന്ദ്രേ പെരേര, യൂയിസ് എൻഡ്രിക് എന്നിവരാണ് മറ്റ് സ്കോറർമാർ. ഇതോടെ 10 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി ബ്രസീൽ നാലാം സ്ഥാനത്തേക്കുയർന്നു.
ലോകകപ്പ് യോഗ്യതാ പട്ടികയിൽ അർജൻ്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് കൊളംബിയ ആണ്. 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻ്റുണ്ട് കൊളംബിയയ്ക്ക്. മൂന്നാം സ്ഥാനത്തുള്ള ഉറുഗ്വെയ്ക്കും നാലാമതുള്ള ബ്രസീലിനും 16 പോയിൻ്റ് വീതമുണ്ടെങ്കിലും മികച്ച ഗോൾ ശരാശരി ഉറുഗ്വെയെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചു. 13 പോയിൻ്റുള്ള ഇക്വഡോറാണ് അഞ്ചാമത്.