Lionel Messi: അന്ന് മെസി കരഞ്ഞ മണ്ണ്, ഇന്ന് ലോകകപ്പ് ഫൈനൽ; ഇത് മെറ്റ്‌ലൈഫിന്റെ വിധിനിയോഗം
Lionel Messi MetLife Stadium Return: ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് ലയണല്‍ മെസിയെക്കുറിച്ച് ഓര്‍ക്കാന്‍ അത്ര മനോഹരമല്ലാത്ത ഒരു കഴിഞ്ഞകാലമുണ്ട്. അതറിയാന്‍ 10 വര്‍ഷം പിറകോട്ട് സഞ്ചരിക്കണം, അതായത് 2016 ജൂണ്‍ വരെ. അന്ന് കോപ്പ അമേരിക്ക സെന്റനാരിയോയുടെ ഫൈനലിൽ ചിലിക്കുമുന്നിൽ അര്‍ജന്റീന അപ്രതീക്ഷിതമായി തോറ്റു.
കാലമൊരു മികച്ച കഥാൃത്താണ്. അത് ചിലപ്പോള്‍ വേദനിപ്പിച്ച അതേ ഇടങ്ങളിലേക്ക് തന്നെ നമ്മെ വീണ്ടും കൊണ്ടുപോകും; കണ്ണീരോടെ മടങ്ങിയ ഇടത്തുനിന്നുതന്നെ വിജയിച്ചുകയറാന്‍! ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് ലയണല്‍ മെസിയെക്കുറിച്ച് ഓര്‍ക്കാന്‍ അത്ര മനോഹരമല്ലാത്ത ഒരു കഴിഞ്ഞകാലമുണ്ട്. അതറിയാന്‍ 10 വര്‍ഷം പിറകോട്ട് സഞ്ചരിക്കണം, അതായത് 2016 ജൂണ്‍ വരെ! അന്ന് കോപ്പ അമേരിക്ക സെന്റനാരിയോയുടെ ഫൈനലിൽ ചിലിക്കുമുന്നിൽ അര്‍ജന്റീന അപ്രതീക്ഷിതമായി തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ച കാലുകളുമായി, കണ്ണീരൊഴുക്കി നിൽക്കുന്ന മെസിയുടെ ചിത്രം ആരാധകരുടെ ഹൃദയം തുളച്ചു.
ആ തോല്‍വി മെസിയെയും ഏറെ ഉലച്ചു. ഒടുവില്‍ അദ്ദേഹം ആ പ്രഖ്യാപനം നടത്തി; ‘എനിക്ക് സാധിക്കുന്നില്ല. ദേശീയ ടീമില്‍ എന്റെ അധ്യായം അവസാനിക്കുന്നു’. ഏറെ ഞെട്ടിക്കുന്നതായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
സംഭവിച്ചത് ‘ട്വിസ്റ്റ്’!
പക്ഷേ, കാലം കരുതിവെച്ച ‘ട്വിസ്റ്റ്’ പിന്നീടങ്ങോട്ട് സംഭവിച്ചു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച മെസി അര്‍ജന്റീനയുടെ കുപ്പായത്തില്‍ പിന്നെയും പന്തു തട്ടി. കാല്‍പന്ത് ചരിത്രത്തിലെ അതിഗംഭീരമായ ഉയിര്‍ത്തേഴുന്നേല്‍പ്പിനാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. കോപ്പ അമേരിക്കയും, ഖത്തറിന്റെ മണ്ണില്‍ ലോകകപ്പ് കിരീടമെന്ന നേട്ടവും ആ കൈകളില്‍ ഭദ്രമായി. ഫുട്‌ബോള്‍ ലോകത്ത് ഇനി നേടാന്‍ ഒന്നുമില്ലാത്തവിധം മെസി പൂര്‍ണ്ണനായി മാറി.
2016-ല്‍ ഏത് മണ്ണില്‍ വെച്ചാണോ വിധി അയാളെ നോക്കി പരിഹസിച്ചത്, ഏത് സ്റ്റേഡിയത്തിന്റെ ഗാലറികളാണോ അദ്ദേഹത്തിന്റെ കണ്ണീരിന് സാക്ഷ്യം വഹിച്ചത്, അതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് മെസി വീണ്ടും നടന്നുവരികയാണ്. ഈ ഫൈനല്‍ ഒരു മത്സരം മാത്രമല്ല, ഒരു ഇതിഹാസത്തിന്റെ കരിയറിന്റെ പൂര്‍ണ്ണതയാണ്.
അന്ന് കണ്ണീരൊഴുക്കിയ അതേ പച്ചപ്പുല്‍മൈതാനത്ത് ഇന്ന് തല ഉയര്‍ത്തി താരം ബൂട്ടുകെട്ടുമ്പോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയം കേവലമൊരു ഗ്രൗണ്ടല്ല, മറിച്ച് വിധിനിയോഗത്തിന്റെ ഒരു കേന്ദ്രമായി മാറുകയാണ്. തോല്‍വിയില്‍ നിന്ന് തുടങ്ങിയ ആ യാത്ര വിജയത്തിന്റെ പരകോടിയില്‍ ഇതേ മണ്ണില്‍ അവസാനിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കാല്‍പന്ത് ലോകം.
ദ ലാസ്റ്റ് ഡാന്‍സ്?
ഫൈനല്‍ മത്സരത്തിന് മുമ്പ് മെസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഹൃദയഭാരത്തോടെയാണ് കാണുന്നത്. സഹതാരങ്ങള്‍ക്കും, കോച്ചിങ് സ്റ്റാഫിനും നന്ദി അറിയിച്ചുകൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. മെറ്റ്‌ലൈഫ് വീണ്ടും മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുമോയെന്ന ചോദ്യമുയര്‍ത്തുന്നതായിരുന്നു ആ കുറിപ്പ്.
“ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും മനോഹരമായ കാര്യം ഒരിക്കലും കിരീടങ്ങൾ (നേട്ടങ്ങൾ) മാത്രമല്ലായിരുന്നു. മറിച്ച് ആ യാത്ര കൂടിയായിരുന്നു. ഈ ഗ്രൂപ്പുമായി ചേർന്ന് ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് മത്സരിക്കുക, പ്രയാസകരമായ നിമിഷങ്ങളിൽ പരസ്പരം താങ്ങായി എഴുന്നേറ്റ് നിൽക്കുക, ഒപ്പം ഓരോ ചുവടും ആസ്വദിക്കുക.
എന്റെ ഓരോ സഹതാരങ്ങൾക്കും, കോച്ചിംഗ് സ്റ്റാഫിനും, ഈ ടീം എപ്പോഴും ഒരു കുടുംബമായി തുടരുന്നതിന് വേണ്ടി എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന ഓരോ വ്യക്തിക്കും നന്ദി. നാളെ എന്ത് തന്നെ സംഭവിച്ചാലും, ഈ കൂട്ടായ്മ ഇതിനോടകം തന്നെ നമ്മൾ ഒരിക്കലും മറക്കാത്ത, ആർക്കും മായ്ച്ചുകളയാൻ കഴിയാത്ത ഒരു ചരിത്രം എഴുതിക്കഴിഞ്ഞു”, മെസി കുറിച്ചു.
അര്‍ജന്റീന കുപ്പായത്തില്‍ മെസി കളിക്കുന്ന അവസാന മത്സരമായേക്കാം ഇതെന്ന സൂചന ശക്തമാക്കുന്നതാണ് ഈ കുറിപ്പ്. കാൽപന്തിന്റെ ദൈവത്തിന് ഇതിലും മനോഹരമായ ഒരു വേദി ഒരുക്കാൻ കഴിയില്ല. ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ച് മെറ്റ്‌ലൈഫിലേക്ക് നോക്കുകയാണ്, കാവ്യസുന്ദരമായ ആ വിടവാങ്ങലിനായി!
English Summary
Lionel Messi is returning to MetLife Stadium for the World Cup final. This is the same stadium where he tearfully retired in 2016. He eventually returned to win the historic World Cup trophy. Rumors suggest this final match could be his ultimate retirement.