Nepal Protest: നേപ്പാളിലെ അഞ്ഞൂറിലേറെ ഇന്ത്യന്‍ തടവുകാരെ കാണാനില്ല; എല്ലാവരും ഒളിവില്‍
Many prisoners escaped from Nepal jails: ഒളിവില്‍ കഴിയുന്ന തടവുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നേപ്പാളില്‍ നിരീക്ഷണം ശക്തമാക്കി. ഒളിഞ്ഞുവീണ തടവുകാര്‍ അതത് ജയിലുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു
കാഠ്മണ്ഡു: നേപ്പാളിലുടനീളമുള്ള വിവിധ ജയിലുകളിൽ തടവില്‍ കഴിഞ്ഞിരുന്ന 540 ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നേപ്പാളിലെ ജെന്‍ സീ കലാപസമയത്ത് രക്ഷപ്പെട്ട ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്ന് ജയില്‍ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. ജെന്‍ സീ കലാപത്തിന്റെ രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽ നിന്ന് 13,000 ത്തിലധികം തടവുകാർ രക്ഷപ്പെട്ടിരുന്നു. അയ്യായിരം നേപ്പാളി തടവുകാര്‍ ഇപ്പോഴും ഒളിവിലാണ്. ഇന്ത്യയില്‍ നിന്നുള്ള 540 പേരും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 108 പേരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
ഒളിവില്‍ കഴിയുന്ന തടവുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നേപ്പാളില്‍ നിരീക്ഷണം ശക്തമാക്കി. ഒളിഞ്ഞുവീണ തടവുകാര്‍ അതത് ജയിലുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പത്ത് തടവുകാർ മരിച്ചിരുന്നു. ജെന്‍ സീ കലാപത്തിനിടെ വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 7,735 തടവുകാർ തിരിച്ചെത്തുകയോ പിടികൂടുകയോ ചെയ്തതായി നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.




അതേസമയം, നേപ്പാളിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടെന്ന് കരുതുന്ന പാക് സ്വദേശിനിയെ ത്രിപുരയില്‍ പിടികൂടി. തെക്കന്‍ ത്രിപുരയിലെ സബ്രൂം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് 65കാരി പിടിയിലായത്. ഇവര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് നേപ്പാളിലെ ജയിലില്‍ കഴിയുകയായിരുന്നുവെന്ന് കരുതുന്നു.
ലൂയിസ് നിഘത് അക്തർ ഭാനോ എന്നാണ് തന്റെ പേര് എന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് അറിയിച്ചു. പേര് ഇത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി സബ്രൂം പൊലീസ് ഓഫീസർ നിത്യാനന്ദ സർക്കാർ പറഞ്ഞു. ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്.