Nepal: രാഷ്ട്രീയപോരാട്ടം തുടരുമെന്ന് കെപി ഒലി; യാത്രാവിലക്ക് ഏര്‍പ്പെടുത്തി തിരിച്ചടിച്ച് സര്‍ക്കാര്‍; നേപ്പാളില്‍ പുതിയ സംഭവവികാസങ്ങള്‍
KP Sharma Oli: കെപി ശര്‍മ ഓലിക്ക് നേപ്പാള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ഏജന്‍സി മുന്‍ മേധാവിയായ ഹുതരാജ് താപ്പ, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും യാത്രാ വിലക്ക്
കാഠ്മണ്ഡു: മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലിക്ക് നേപ്പാള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. നേപ്പാളില്‍ അരങ്ങേറിയ ജെന്‍ സീ പ്രക്ഷോഭത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെയും, അഴിമതിക്കെതിരെയുമാണ് നേപ്പാള്‍ ജെന്‍ സീകള്‍ പ്രക്ഷോഭം നടത്തിയത്. തുടര്‍ന്ന് കെപി ശര്‍മ ഒലിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നാലെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു.
കെ.പി. ശർമ്മ ഒലിക്ക് നേപ്പാൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ഓം പ്രകാശ് ആര്യാലാണ് വ്യക്തമാക്കിയത്. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ഏജന്‍സി മുന്‍ മേധാവിയായ ഹുതരാജ് താപ്പ, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടക്കാല സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്.
Also Read: Nepal Gen Z Protest: കൊല്ലപ്പെട്ട ജെന്‍ സികള്‍ക്ക് ആദരവ്; നേപ്പാളില്‍ ബുധനാഴ്ച ദുഃഖാചരണം




‘നിയമവിരുദ്ധ’ സര്‍ക്കാര്‍
അതേസമയം, ഇടക്കാല സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന വിമര്‍ശനവുമായി കെപി ശര്‍മ ഒലി രംഗത്തെത്തി. താന്‍ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ സര്‍ക്കാരിന് രാജ്യത്തെ ഏല്‍പ്പിച്ച് താന്‍ പലായനം ചെയ്യില്ലെന്നും, സമാധാനവും നല്ല ഭരണവും പുനഃസ്ഥാപിക്കുമെന്നും ശര്‍മ ഒലി പറഞ്ഞു.