പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിൽ ഇറാൻ അനുകൂല പ്രതിഷേധം; എട്ടു പേര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ അമേരിക്കന്‍ കോൺസുലേറ്റിൽ നടന്ന ഇറാൻ അനുകൂല പ്രതിഷേധത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ കോണ്‍സുലേറ്റിലാണ് പ്രതിഷേധമുണ്ടായത്.
കറാച്ചി: പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിൽ നടന്ന ഇറാൻ അനുകൂല പ്രതിഷേധത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ കോണ്‍സുലേറ്റിലാണ് പ്രതിഷേധമുണ്ടായത്. ഞായറാഴ്ച നടന്ന ഇറാൻ അനുകൂല പ്രതിഷേധത്തിനിടെ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായി റെസ്ക്യൂ സർവീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായി എദി ഫൗണ്ടേഷൻ റെസ്ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ പറഞ്ഞു. പലര്‍ക്കും വെടിയേറ്റാണ് പരിക്കേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് നൂറുക്കണക്കിന് പേരാണ് കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഒരു കൂട്ടം ചെറുപ്പക്കാർ പ്രധാന ഗേറ്റ് കടന്ന് കോൺസുലർ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജനാലകൾ തകർത്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
Also Read: Ayatollah Ali Khamenei: ആയത്തൊള്ള ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍
കോൺസുലേറ്റിന്റെ പ്രധാന കെട്ടിടത്തിന്റെ ജനാലകൾ പ്രതിഷേധക്കാര്‍ അടിച്ചു തകർക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കൻ കോൺസുലേറ്റിന് തീയിടുമെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ നേതാവിന്റെ (ഖമേനി) കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. ലാഹോറിലും ആളുകള്‍ തെരുവിലിറങ്ങി. ഇസ്ലാമാബാദിലെ യുഎസ് എംബസിക്ക് സമീപവും പ്രതിഷേധം പ്രതീക്ഷിക്കുന്നുണ്ട്. ഇറാഖിലെ നൂറുകണക്കിന് പ്രതിഷേധക്കാർ ബാഗ്ദാദിലെ യുഎസ് എംബസി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു.