Axiom 4: 18 ദിവസത്തെ ബഹിരാകാശ വാസം, ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും
Axiom 4 Mission: ആക്സിയം 4 മിഷനിലൂടെ ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായി ശുഭാംശു ശുക്ല ചരിത്രം കുറിച്ചു.
പതിനെട്ട് ദിവസം നീണ്ടു നിന്ന ബഹിരാകാശ വാസത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം പസഫിക് സമുദ്രത്തിൽ ഇറക്കും. ഇന്നലെ വൈകിട്ട് 4.45നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള യാത്ര തുടങ്ങിയത്.
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, പെഗി വിറ്റ്സൺ, പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കി വിസ്നീവ്സ്ക്കി, ഹങ്കറിക്കാരൻ ടിബോർ കാപു എന്നിവരാണ് സ്പേസ് എക്സ് ക്രൂ മൊഡ്യൂളിൽ ഉള്ളത്. ശുഭാംശു ശുക്ല പൈലറ്റായുള്ള ദൗത്യത്തിന്റെ കമാൻഡർ പെഗി വിറ്റ്സണാണ്. തിരിച്ചെത്തുന്ന ദൗത്യസംഘാങ്ങൾക്ക് ഏഴ് ദിവസത്തെ പ്രത്യേക പുനരധിവാസം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ സ്വന്തം ദേശങ്ങളിലേക്ക് പോകാൻ കഴിയൂ.
ശുഭാംശു ശുക്ലയുടെ നേട്ടം ഇന്ത്യക്കാകെ അഭിമാനമാണ്. ആക്സിയം 4 മിഷനിലൂടെ ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായി ശുഭാംശു ശുക്ല ചരിത്രം കുറിച്ചു. തിരികെ എത്തുന്ന ശുഭാംശുവിന് വൻ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് രാജ്യം.
31 രാജ്യങ്ങൾ നിർദേശിച്ച അറുപത് പരീക്ഷണങ്ങളാണ് ഈ നാലംഗ സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്. ഐഎസ്ആർഒ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂർത്തിയാക്കിയത്. സയനോബാക്ടീരയകൾ, മൂലകോശങ്ങൾ ,സൂക്ഷ്മ ആൽഗകൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശ നിലയത്തിൽ ശുഭാംശു മുളപ്പിച്ച വിത്തുകൾ ഭൂമിയിലെത്തിച്ച് തുടർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും.