Death Penalty in Bangladesh: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സഹപാഠിയെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ
Bangladesh HC upholds death penalty: 2019 ഒക്ടോബർ 7 ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അബ്രാർ ഫഹദിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. പിറ്റേന്ന് രാവിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 25 വിദ്യാർത്ഥികൾ ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി

ധാക്ക: രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതി വിധി ബംഗ്ലാദേശ് ഹൈക്കോടതി ശരിവച്ചു. അപ്പീലുകളില്‍ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ എകെഎം അസദുസ്സമാൻ, സയ്യിദ് എനായത് ഹൊസൈൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ ശരിവച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗ്ലാദേശ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കേസിലെ പ്രതികള്‍.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗിലെ അംഗങ്ങളാണ് ഇവര്‍. തീവ്രവാദ ബന്ധം ആരോപിച്ച് പിന്നീട് ഈ സംഘടനയെ നിരോധിച്ചിരുന്നു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ 2019 ഒക്ടോബർ 7 ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അബ്രാർ ഫഹദിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.




പിറ്റേന്ന് രാവിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 25 സഹ വിദ്യാർത്ഥികൾ ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ക്രിക്കറ്റ് ബാറ്റും മറ്റ് മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആറു മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നെന്നും കണ്ടെത്തി.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. 2021 ഡിസംബർ 8നാണ് ധാക്ക കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവച്ചത്. വിധി തന്നെ നിരാശപ്പെടുത്തിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അസീസുർ റഹ്മാൻ ദുലു പറഞ്ഞു. അപ്പലേറ്റ് ഡിവിഷനിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.