Blast In Pakistan: ആക്രമണത്തിന് പിന്നിൽ 12 ഡ്രോണുകൾ; എല്ലാം വെടിവെച്ചിട്ടു എന്ന് പാകിസ്താൻ്റെ അവകാശവാദം
Pakistan Army About Drone Attack: രാജ്യത്ത് ആക്രമണം നടത്തിയ 12 ഡ്രോണുകളും വെടിവെച്ചിട്ടെന്ന് പാകിസ്താൻ. ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റെന്നും സൈന്യം പറഞ്ഞു.

രാജ്യത്ത് ഇന്ത്യ ആക്രമണം നടത്തിയത് ഡ്രോണുകൾ ഉപയോഗിച്ചെന്ന് പാകിസ്താൻ. 12 ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ഇവയെ എല്ലാം വെടിവച്ച് വീഴ്ത്തി എന്നും പാകിസ്താൻ അവകാശപ്പെട്ടു. പാകിസ്താൻ സൈന്യത്തിൻ്റെ വക്താവ് അഹ്മദ് ഷരീഫ് ചൗധരിയാണ് അവകാശവാദം ഉന്നയിച്ചത്.
ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു എന്ന് അഹ്മദ് ഷരീഫ് അറിയിച്ചു. ആക്രമണത്തിൽ ലാഹോറിന് സമീപത്തെ ഒരു മിലിട്ടറി ടാർഗറ്റ് ഭാഗികമായി തകർന്നു. രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനം വിവിധ ഇടങ്ങളിൽ പ്രവേശിച്ച ഈ ഡ്രോണുകളെയൊക്കെ വെടിവച്ചിട്ടു. സിന്ധ് പ്രവിശ്യയിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടം വീണാണ് പരിക്കേറ്റത്.
ലാഹോറിൽ വാൾട്ടൻ എയർപോർട്ടിന് സമീപമാണ് ഡ്രോൺ നിലത്തേക്ക് വീണതെന്ന് പോലീസ് അറിയിച്ചു. അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒരു ജനവാസപ്രദേശമാണ് ഇത്. ഇവിടെ മിലിട്ടറി സംവിധാനങ്ങൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽ മറ്റ് രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.




പാകിസ്താനിലെ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യയുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. 12 ഹെറോൺ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ലാഹോർ, റാവല്പിണ്ടി, ഗുർജൻവാല, ചക്‌വാൽ, അറ്റോക്ക്, ബഹവൽപൂർ, മിയാൻവാലി, ഛോർ, കറാച്ചി എന്നിവിടങ്ങളിലെ ഒൻപത് ഇടങ്ങളിൽ സ്ഫോടനം നടന്നു.
Also Read: Blast In Karachi: ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങൾ
ഓപ്പറേഷൻ സിന്ദൂറിൽ 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്താനിൽ നിന്ന് ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ഇന്ത്യ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടി ആയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഹിന്ദു വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.