India-Pak Conflict: വ്യോമാതിർത്തി അടച്ച് പാക്കിസ്ഥാൻ; സ്കൂളുകൾക്ക് അവധി, പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ
Pakistan Shuts Down Airspace: നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമാണ് പാക്കിസ്ഥാൻ വ്യോമമേഖലയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ നടന്ന ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാക്കിസ്ഥാൻ. സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് പാകിസ്ഥിൻ്റെ പുതിയ നടപടി.

ഇസ്‌ലാമാബാദ്: ഓപറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണമായും അടച്ചു. പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഘട്ടമെന്ന നിലയിലാണ് വ്യോമാതിർത്തി അടച്ചതെന്നും സൂചനയുണ്ട്. വ്യാമാതിർത്തി അടച്ചതിനെ തുടർന്ന് അവശ്യസർവീസ് വിമാനങ്ങൾക്ക് മാത്രമെ പറക്കാനുള്ള അനുമതിയുള്ളൂ.
നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമാണ് പാക്കിസ്ഥാൻ വ്യോമമേഖലയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ നടന്ന ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാക്കിസ്ഥാൻ. സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് പാകിസ്ഥിൻ്റെ ഈ നടപടി.
വരുന്ന 48 മണിക്കൂർ സമയത്തേക്കാണ് പാക്കിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം മുൻകരുതലിൻ്റെയും സുരക്ഷയുടെയും ഭാഗമായാണ് ഈ നടപടിയെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ നീക്കമുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ പ്രകോപനം ഉണ്ടാക്കാനാണ് പാക്കിസ്ഥാൻ്റെ നീക്കമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാനിലെ സൈനിക ക്യാംപുകളോ സാധാരണക്കാരെയോ ആക്രമണത്തിലൂടെ ലക്ഷ്യം വച്ചിട്ടില്ലെന്നും, ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ തകർത്തതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം വേണ്ടിവന്നാൽ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും തയ്യാറാണെന്ന് ഇന്ത്യ മുന്നറിയിപ്പി നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും.
അതിനിടെ സുരക്ഷയുടെ ഭാഗമായി അതിർത്തികളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജോധ്‌പൂർ ജില്ലയിലടക്കം ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജോധ്‌പൂരിലെ മുഴുവൻ സർക്കാർ, സ്വകാര്യ സ്‌കൂളുകളും അംഗണവാടികളും അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. ജോധ്‌പൂർ കൂടാതെ ശ്രീഗംഗാനർ, ബിക്കാനർ, ജയ്‌സാൽമീർ, ബർമെർ ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.