Afghanistan Bus Collision: അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം; 71ലധികം പേർ മരിച്ചു
Bus Carrying Migrants Crashes in Afghanistan: നിയന്ത്രണം വിട്ട ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറഞ്ഞു.
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ബസ് അപകടത്തിൽപെട്ട 71ലേറെ പേർ മരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറഞ്ഞു.
ഇറാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ അഫ്‌ഗാനികളുമായി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദിയാണ് ഇക്കാര്യം വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇറാനിൽ നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത അഫ്ഗാൻ വംശജരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിന്റെ ദൃശ്യങ്ങൾ
د اطفايې مسؤلين په ډير ليږ وخت کي د حادثی ځای ته ورسيدل خو متاسفانه په ژغورلو ونه توانيدل pic.twitter.com/cj3RhQc25H
— Ahmadullah Muttaqi | احمدالله متقي (@Ahmadmuttaqi01) August 19, 2025
ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന ആളുകളാണ് മരിച്ചവരിൽ ഭൂരിഭാഗവും. കൂടാതെ, ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരും മരിച്ചുവെന്നാണ് വിവരം. മോശം റോഡും, ഹൈവേകളിലെ അപകടകരമായ ഡ്രൈവിങ്ങും, നിയന്ത്രണങ്ങളുടെ അഭാവുമെല്ലാമാണ് അഫ്ഗാനിൽ ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണമായി പറയുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലും, മധ്യ അഫ്ഗാനിസ്ഥാനിൽ ബസുകൾ ഇന്ധന ടാങ്കറിലും ട്രക്കിലും കൂട്ടിയിടിച്ച് വൻ അപകടം ഉണ്ടായിരുന്നു. അന്ന് 52 പേരാണ് കൊല്ലപ്പെട്ടത്.