Gaza Ceasefire: ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്, ബന്ദികളെ കൈമാറും
Gaza Ceasefire: ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് വഴിവെച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,219 പേര്‍ കൊല്ലപ്പെട്ടു.
ഗാസ സിറ്റി: ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കുമെന്നാണ് വിവരം. ഇവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം.
60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്നാണ് റിപ്പോർട്ട്. ഇതോടെ 22 മാസത്തിലേറയായി തുടരുന്ന സംഘർഷത്തിനാണ് വിരാമമാകുന്നത്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. അവർ മുന്നോട്ട് വച്ച പുതിയ നിർദേശം ഹമാസ് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൂടാതെ തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, 2023 ഒക്ടോബറിലെ ആക്രമണത്തില്‍ പിടിക്കപ്പെട്ട 251 ബന്ദികളില്‍ 49 പേര്‍ ഇപ്പോഴും ഗാസയിലാണുള്ളത്. അതില്‍ 27 പേര്‍ മരണപ്പെട്ടുവെന്നാണ് വിവരം.
ALSO READ: ‘വൈകും മുമ്പ് ഗാസയിലേക്ക് പോകൂ’; മാർപാപ്പയോട് അപേക്ഷിച്ച് പോപ് ഗായിക മഡോണ
2023 ഒക്ടോബർ മുതലാണ് ഗാസയിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് വഴിവെച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,219 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി.
അതേസമയം ഇസ്രായേൽ ഇതുവരേയും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസ മുഴുവനായും പിടിച്ചടക്കാനുള്ള ഇസ്രായേലിൻ്റെ നീക്കം ഒരു ഭാഗത്ത് നടന്നുവരുന്നതിനിടെയാണ് ഹമാസിൻ്റെ ധാരണ.