AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US-Ukraine: സെലന്‍സ്‌കിയുടെ വാക്കുകള്‍ക്ക് മാപ്പില്ല; യുക്രെയ്‌നുള്ള സഹായം നിര്‍ത്തിവെച്ച് യുഎസ്

US Pauses All Military Aid to Ukraine: ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ യുഎസ് യുക്രെയ്‌ന് സാമ്പത്തിക-ആയുധ സഹായങ്ങള്‍ നല്‍കുന്നതല്ല. പ്രശ്‌ന പരിഹാരത്തിന് യുക്രെയ്ന്‍ തയാറാവുകയാണെങ്കില്‍ മാത്രമേ ഇനി സഹായമുണ്ടാകൂവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

US-Ukraine: സെലന്‍സ്‌കിയുടെ വാക്കുകള്‍ക്ക് മാപ്പില്ല; യുക്രെയ്‌നുള്ള സഹായം നിര്‍ത്തിവെച്ച് യുഎസ്
സെലന്‍സ്‌കി, ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 04 Mar 2025 | 08:50 AM

വാഷിങ്ടണ്‍: പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടതിന് പിന്നാലെ യുക്രെയ്‌നുള്ള സഹായ വിതരണം താത്കാലികമായി നിര്‍ത്തിവെച്ച് യുഎസ്. യുക്രെയ്‌നുള്ള സൈനിക സഹായം നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമാധാനത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതിനാല്‍ ലക്ഷ്യത്തിലേക്കെത്താന്‍ യുഎസിന്റെ പങ്കാളികളും കൂടെയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ യുഎസ് യുക്രെയ്‌ന് സാമ്പത്തിക-ആയുധ സഹായങ്ങള്‍ നല്‍കുന്നതല്ല. പ്രശ്‌ന പരിഹാരത്തിന് യുക്രെയ്ന്‍ തയാറാവുകയാണെങ്കില്‍ മാത്രമേ ഇനി സഹായമുണ്ടാകൂവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ സെലന്‍സ്‌കി പരസ്യ ക്ഷമാപണം നടത്തുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് സ്വീകരിച്ച പുതിയ തീരുമാനം റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതിക്കാന്‍ യുക്രെയ്‌നെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

സൈനിക ഉപകരണങ്ങളുടെ വിതരണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്‌ന് വാഗ്ദാനം ചെയ്ത 65 ബില്യണ്‍ ഡോളര്‍ സൈനിക സഹായമാണ് ഇതുവരെ നല്‍കിയിരുന്നത്. ട്രംപ് ഭരണകൂടം യുക്രെയ്‌ന് സാമ്പത്തിക സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

സെലന്‍സ്‌കിയുടെ ധിക്കാരപരമായ നിലപാടിനെ കൂടുതല്‍ കാലം സഹിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുഎസ് പിന്തുണ ലഭിക്കുന്ന യുക്രെയ്ന്‍ നേതാവ് നന്ദിയുള്ളവനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകാതെ സെലന്‍സ്‌കിക്ക് അധികകാലം നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read: Trump-Zelenskyy: ട്രംപ്-സെലന്‍സ്‌കി തര്‍ക്കത്തിന്റെ കാരണമെന്ത്? നിര്‍ണായകമായ ആ പത്ത് മിനിറ്റ്‌

അതേസമയം, യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്‌കി വ്യക്തമാക്കി. 2014ല്‍ യുക്രെയ്‌നെ ആക്രമിക്കുകയും 2022ല്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്ത റഷ്യ സമാധാനത്തെ കുറിച്ച് ഗൗരവമായി എടുക്കുന്നില്ലെന്നാണ് സെലന്‍സ്‌കി പറയുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം കര്‍ശനമായ സുരക്ഷ ഉറപ്പുവരുത്തുകയാണെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.