Cindy Rodriguez: കൊച്ച് കുഞ്ഞിനെ കൊന്ന് ഇന്ത്യയിലേക്ക് ; യുവതിയെ തേടി എഫ്ബിഐ
ജന്മനാ ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ നോയലിനുണ്ടായിരുന്നു. കുട്ടിയെ പറ്റി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസുകാരോട് പിതാവിനൊപ്പമാണ് കുട്ടി കഴിയുന്നതെന്നാണ് അന്ന് സിൻഡി പറഞ്ഞത്

Cindy Rodriguez FBI
സ്വന്തം മകനെ കൊലപ്പെടുത്തിയ ശേഷം കടന്ന രാജ്യം വിട്ട ഇന്ത്യൻ ബന്ധമുള്ള യുവതിക്കായി തിരച്ചിൽ ശക്തമാക്കി എഫ്ബിഐ. അമേരിക്കൻ പൗരത്വമുള്ള സിൻഡി റോഡ്രിഗസ് സിംഗിനെയാണ് എഫ്ബിഐ അന്വേഷിക്കുന്നത്. ഇവരുടെ മകൻ നോയലാണ് കൊല്ലപ്പെട്ടത്. 2023-ലാണ് സിൻഡി റോഡ്രിഗസും ഭർത്താവ് അർഷദീപും കുടംബത്തിനുമൊപ്പം രാജ്യം വിട്ടതായി എഫ്ബിഐ കണ്ടെത്തിയത്. 2022-ലാണ് നോയലിനെ അവസാനമായി കണ്ടതായി പറയപ്പെടുന്നത്.
ജന്മനാ ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ നോയലിനുണ്ടായിരുന്നു. കുട്ടിയെ പറ്റി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസുകാരോട് പിതാവിനൊപ്പമാണ് കുട്ടി കഴിയുന്നതെന്നാണ് അന്ന് സിൻഡി പറഞ്ഞത്. തൻ്റെ മകൻ ചെകുത്താനാണെന്നും ഇവർ പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രൂരമായ ശാരീരിക പീഡനങ്ങളാണ് കുട്ടി നേരിട്ടത്. കുഞ്ഞിന് ഭക്ഷണം നൽകാറില്ലായിരുന്നെന്നും, ഡയപ്പറുകൾ മാറ്റാതിരിക്കുമായിരുന്നുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബർ 31-ന്, ടെക്സസിലെ ഫോർട്ട് വർത്ത് ടാരന്റ് കൗണ്ടി ജില്ലാ കോടതിയിൽ, റോഡ്രിഗസ്-സിംഗിനെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റം ചുമത്തി. ദിവസങ്ങൾക്ക് ശേഷം, ടെക്സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി ഒരു ഫെഡറൽ അറസ്റ്റ് വാറണ്ടും ഇവർക്കെതിരെ പുറപ്പെടുവിച്ചു. എന്നാൽ അതി വിദഗ്ധമായി ഇവർ കടന്നു. രാജ്യം വിടുന്നതിന് മുൻപ് സിൻഡിയുടെ ഭർത്താവ് അർഷദീപ് വീടിന് സമീപം ഒരു കാർപ്പെറ്റിൽ പൊതിഞ്ഞ എന്തോ നിക്ഷേപിക്കുന്നത് കണ്ടവരുണ്ട്.പോലീസ് നായ ഇതിൽ മനുഷ്യാവശിഷ്ചങ്ങളും കണ്ടെത്തിയിരുന്നു.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) പത്ത് മോസ്റ്റ് വാണ്ടഡ് പ്രതികളുടെ പട്ടികയിലാണ് നിലവിൽ ഇവരെ ഉൾപ്പെടുത്തയിരിക്കുന്നത്. ഇവരെ പറ്റി വിവരം നൽകുന്നവർക്ക് 250,000 ഡോളറാണ് ഏജൻസി പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. മെക്സിക്കോയിലേക്കോ, ഇന്ത്യയിലേക്കോ സിൻഡിയും ഭർത്താവും കടന്നിരിക്കാമെന്നാണ് സൂചന. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.