Gaza: ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; ഗാസയിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു
Journalists killed in Israeli double strike: 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 200 കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഗാസ സിറ്റി: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിക്ക് നേരെ ഇസ്രായേലിന്റെ ഇരട്ട ആക്രമണം. തുടർച്ചയായി നടത്തിയ രണ്ട് ആക്രമണങ്ങളിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റോയിട്ടേഴ്‌സ്, എപി, അൽ ജസീറ, മിഡിൽ ഈസ്റ്റ് ഐ എന്നിവയിൽ പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകരാണ് മരണപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
നാല് ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
ആദ്യ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആണ് രണ്ടാമത്തെ ആക്രമണം. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 200 കഴിഞ്ഞതായാണ് റിപ്പോർട്ട്.
ALSO READ: ‘ഗാസയില്‍ മനുഷ്യത്വം പരാജയപ്പെട്ടു’; ക്ഷാമം ജീവനെടുക്കുന്നുവെന്ന് യുഎന്‍ മേധാവി
ഗാസയിലെ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പോഷകാഹാരക്കുറവ് മൂലം 11 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു, ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു, ഇതോടെ 117 കുട്ടികളുൾപ്പെടെ ആകെ മരണങ്ങളുടെ എണ്ണം 300 ആയി.
ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്. അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഗാസയിൽ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ തിരിച്ച് നടത്തിയ സൈനിക ആക്രമണത്തിൽ 62,744-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.