Gaza: മുഴുപട്ടിണിയിൽ ഗാസ; സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തതായി ഇസ്രായേൽ, രൂക്ഷ വിമർശനം
Gaza Starvation: കുഞ്ഞുങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്‌ത്രീകളിലും നാലിലൊന്ന് പേർക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കൽ സന്നദ്ധ സംഘടന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.

Gaza Starvation
ഗാസാ സിറ്റി: മുഴുപട്ടിണിയിൽ വലഞ്ഞ് ഗാസ ജനത. ഭക്ഷണമില്ലാതെ കുട്ടികളുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് മരണപ്പെടുന്നത്. വർദ്ധിച്ചുവരുന്ന പട്ടിണി പ്രതിസന്ധിയെയും അന്താരാഷ്ട്ര സമ്മർദ്ദത്തെയും തുടർന്ന്, ഗാസയിലേക്ക് സഹായ പാക്കറ്റുകൾ എയർഡ്രോപ് ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനങ്ങൾ കടന്നുപോകുന്നതിനായി മാനുഷിക ഇടനാഴികൾ സ്ഥാപിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: ഗാസയിൽ പട്ടിണി മരണം നൂറുകടന്നു, ദിവസങ്ങളോളം ഭക്ഷണമില്ലാതെ കുട്ടികളും
അതേസമയം, ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്യാൻ വിദേശരാജ്യങ്ങളെ അനുവദിക്കാനുള്ള ഇസ്രയേൽ നീക്കം ഫലപ്രദമാകില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. നീക്കം പരാജയമാണെന്ന് നേരത്തെ തെളിഞ്ഞതാണെന്നും സാധാരണക്കാരുടെ ജീവന് അപകടം സൃഷ്ടിക്കുമെന്നും സഹായ ഏജൻസികൾ ചൂണ്ടിക്കാട്ടി. ഗാസയിൽ എയർഡ്രോപ്പ് ചെയ്ത സഹായ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി പതിച്ച് സാധാരണക്കാർ മരിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി (WFP)യുടെ റിപ്പോർട്ട് പ്രകാരം മൂന്നിലൊന്ന് ഗാസക്കാരും പട്ടിണിയിലാണ്. കുഞ്ഞുങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്‌ത്രീകളിലും നാലിലൊന്ന് പേർക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കൽ സന്നദ്ധ സംഘടന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.