Iran Israel Conflict: ടെഹ്റാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു, 100 പൗരന്മാർ ഇന്ന് രാത്രിയോടെ അർമേനിയയിലേക്ക് കടക്കും
Iran Israel Conflict: ഇതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ന് രാത്രിയോടെ 100 ഇന്ത്യൻ പൗരന്മാർ അർമേനിയയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ വ്യക്തമാക്കുന്നത്.

ടെഹ്റാൻ: ഇസ്രായേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ന് രാത്രിയോടെ 100 ഇന്ത്യൻ പൗരന്മാർ അർമേനിയയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ വ്യക്തമാക്കുന്നത്. ഇവിടെ നിന്നും വിമാനം വഴി ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം.
ടെഹ്‌റാനിൽ വിവിധ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ അർമേനിയൻ അതിർത്തിയിലെത്തിക്കുന്നത്. യുഎഇ വഴിയും വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടെഹ്റാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചർച്ച നടത്തി. മൂവായിരത്തോളം വിദ്യാർഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്.
Also Read:ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍; ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു
കഴിഞ്ഞ ദിവസം ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, ഏറ്റവും പുതിയ വിവരങ്ങൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനുമായിരുന്നു നിർദ്ദേശം. സുരക്ഷ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാനിലെ വിദ്യാർത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്നും സാധാരണ ജനങ്ങളോട് എത്രയുംവേഗം നഗരം വിടണമെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.