Iran Israel Conflict: അയവില്ലാതെ സംഘര്‍ഷം; ഇറാനിലെ സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രായേല്‍
Iran Israel Conflict Latest updates: കൂടിക്കാഴ്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ഇറാന്‍ ഉടന്‍ അംഗീകരിക്കുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുമെന്ന് റിപ്പോര്‍ട്ട്
ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും അയവില്ലാതെ തുടരുന്നു. ടെഹ്‌റാനിലെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയിരുന്നു. രാജ്യം ഐക്യത്തോടെ നിലകൊള്ളുമെന്നും, കീഴടങ്ങില്ലെന്നുമായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ പ്രഖ്യാപനം. ആക്രമണത്തിന് യുഎസ് മുതിര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിനെതിരെ ഹൈപ്പർസോണിക് ഫത്താ 1 മിസൈലുകൾ പ്രയോഗിച്ചെന്നാണ് ഇറാന്റെ അവകാശവാദം. നേരത്തെ ടെഹ്‌റാനില്‍ നിന്നു ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് ഇസ്രായേല്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇറാന്റെ തലസ്ഥാനത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തി.
ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി ബന്ധപ്പെട്ട ഒരു സർവകലാശാലയെ ഇസ്രായേൽ ആക്രമിച്ചെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, മിഡിൽ ഈസ്റ്റിലെ ഏറ്റവും കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഓഫീസ് പറയുന്നു. ഇറാന്‍ തങ്ങളോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.




Read Also: Operation Sindhu: ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി
ട്രംപുമായി കൂടിക്കാഴ്ച
കൂടിക്കാഴ്ച നടത്താമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഇറാന്‍ ഉടന്‍ അംഗീകരിക്കുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇറാനിൽ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 639 പേർ കൊല്ലപ്പെടുകയും 1,329 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. സെൻട്രൽ ടെഹ്‌റാനിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എസ്എൻഎൻ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ഏജന്റുമാരെന്ന് സംശയിക്കുന്ന 18 പേരെ ഇറാന്‍ അറസ്റ്റു ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.