Iran-US Conflict: ബഹ്‌റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ്; അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാൻ
US-Iran Tensions: Air Alerts in Bahrain, Kuwait: കുവൈറ്റിന് നേരെ ഇറാൻ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ നടന്ന ആക്രമണത്തെത്തുടർന്നാണ് മന്ത്രാലയം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

പ്രതീകാത്മക ചിത്രം
ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബഹ്‌റൈനിലും കുവൈറ്റിലും ബുധനാഴ്ച സൈറൺ മുഴങ്ങി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം എക്‌സിൽ അറിയിച്ചിരുന്നു. പിന്നാലെ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ബഹ്‌റൈനിലെ ഷെയ്ഖ് ഈസാ വ്യോമതാവളത്തിൽ ഡ്രോണാക്രമണം നടത്തിയതായി സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ\ ഫാർസ് റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 പ്രധാന യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സംയുക്ത ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ബഹ്‌റൈനിലെ സൽമാൻ തുറമുഖം, യു.എസ് ഫിഫ്ത്ത് ഫ്ലീറ്റ്, കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളം ഉൾപ്പടെ 85-ഓളം കേന്ദ്രങ്ങളിലേക്ക് നാവിക – വ്യോമ സേനകൾ സംയുക്തമായി മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് ഐ.ആർ.ജി.സി വ്യക്തമാക്കിയത്. ശത്രുക്കളുടെ എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി ഐ.ആർ.ജി.സി അവകാശവാദം ഉന്നയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read: Iran-US Conflict: പകയൊടുങ്ങാതെ ട്രംപ്; ഇറാനില്‍ ശക്തമായ ആക്രമണം നടത്തി യുഎസ്
അതേസമയം, കുവൈറ്റിന് നേരെ ഇറാൻ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ നടന്ന ആക്രമണത്തെത്തുടർന്നാണ് മന്ത്രാലയം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിൻ്റെയും ഗുരുതരമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും ഇത്തരം ആക്രമണങ്ങൾ തുടരുന്നത് സമാധാന ശ്രമങ്ങളെ ബോധപൂർവ്വം അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം നേരത്തെ എക്‌സിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ 80-ലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായുള്ള അമേരിക്കൻ സൈന്യത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിൽ സൈറൺ മുഴങ്ങിയത്. ബഹ്റൈനിൽ മുന്ന് തവണ സൈറൻ മുഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
Amid escalating US-Iran tensions, air raid sirens sounded in Bahrain and Kuwait following retaliatory US strikes. In response, Iran’s Revolutionary Guard claimed to have launched drone and missile attacks targeting 85 US military facilities in both nations. Kuwait strongly condemned the attacks, warning of severe threats to its sovereignty.