Kazakhstan Plane Crash: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടകാരണം സാങ്കേതിക തകരാർ, വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്
Kazakhstan Plane Crash Azerbaijan Airlines Explanation: വിമാനം തകരാൻ ഉണ്ടായ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, കാലാവസ്ഥ മോശമായതിനാൽ വിമാനത്തിന് വഴിമാറ്റേണ്ടി വന്നതാണെന്നും പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു.

കസാഖ്സ്ഥാനിലെ വിമാനാപകടം
മോക്‌സോ: കസാഖ്സ്ഥാനിലെ അക്തോയിൽ അസർബൈജാൻ വിമാനം തകർന്നു വീണ് 38 പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്. പുറത്തുനിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടും സാങ്കേതിക തകരാറുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസർബൈജാൻ എയർലൈൻസ് അറിയിച്ചു.
അസർബൈജാൻ അയർലൈൻസ് പങ്കുവെച്ച പോസ്റ്റ്:
“Azərbaycan Hava Yolları” aviaşirkətinin J2-8243 nömrəli Bakı-Qroznı reysini yerinə yetirən “Embraer 190” təyyarəsinin fiziki və texniki kənar müdaxilə nəticəsində qəzaya uğraması ilə bağlı aparılan araşdırmaların ilkin nəticələrini və uçuşların təhlükəsizliyində yarana biləcək… pic.twitter.com/gEsg0UZZQv
— AZAL – Azerbaijan Airlines (@azalofficial) December 27, 2024
ഡിസംബർ 25, ക്രിസ്മസ് ദിനത്തിലാണ് അസർബൈജാൻ യാത്രാ വിമാനം തകർന്നു വീണത്. അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയയിലേക്ക് പോവുകയായിരുന്ന എംബ്രയർ 190 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതോടെ, രക്ഷാപ്രവത്തകർ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിലെ ജീവനക്കാർ ഉൾപ്പടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 11,16 വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഉൾപ്പടെ 29 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. 38 പേർ മരിച്ചു.
ഗ്രോസ്‌നിയയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടിരുന്നു. കൂടാതെ, അപകടം ഉണ്ടാകുന്നതിന് മുൻപ് വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായും, വിമാനം നിരവധി തവണ അക്തോ വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങൾ എല്ലാം സ്ഥിരീകരിക്കുന്നതാണ് അസർബൈജാൻ എയർലൈൻസിന്റെ വിശദീകരണം. വിമാനം താഴേക്ക് പതിക്കുന്നതിന്റെയും തുടർന്ന് തീ പടരുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ALSO READ: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടത്തിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന വീഡിയോകൾ പുറത്ത്
വിമാനം കുത്തനെ താഴേക്ക് പോകുമ്പോൾ സീറ്റബെൽറ്റ് ധരിക്കുക എന്ന് വിമാനത്തിലെ ജീവനക്കാർ നിർദേശം നൽകുന്നതും, മഞ്ഞ നിറത്തിലുള്ള ഓക്സിജൻ മാസ്കുകൾ സീറ്റുകളിൽ തൂങ്ങി കിടക്കുന്നതും, യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിൽ കാണാം. അതുപോലെ, അപകടത്തിന് ശേഷമുള്ള വീഡിയോയിൽ വിമാനത്തിന്റെ സീലിംഗ് പാനൽ തലകീഴായി കിടക്കുന്നതും, ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വ്യക്തമാണ്.
അതേസമയം, റഷ്യൻ വ്യോമപ്രതിരോധ മിസൈൽ ഏറ്റാണ് വിമാനം തകർന്നു വീണതെന്ന് ചൂണ്ടിക്കാട്ടി ചില സൈനിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. യുക്രൈന്റെ ഡ്രോണുകൾ പറക്കുന്ന മേഘലയായത് കൊണ്ടുതന്നെ ശത്രുവിന്റേതാണെന്ന് കരുതി വിമാനത്തിന് നേരെ റഷ്യ മിസൈൽ അയച്ചത് എന്നാണ് സൈനിക വിദഗ്ധർ മുന്നോട്ട് വെച്ച സംശയം. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.
വിമാനാപകടത്തെ തുടർന്ന് പ്രസിഡന്റ് ഇൽഹാം അലിയേവ് രാജ്യത്ത് വ്യാഴാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വിമാനം തകരാൻ ഉണ്ടായ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, കാലാവസ്ഥ മോശമായതിനാൽ വിമാനത്തിന് വഴി മാറ്റേണ്ടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.