Kuwait Toxic Booze Case: കുവൈത്തിലെ വിഷമദ്യദുരന്തം, ഇന്ത്യക്കാരുള്‍പ്പെടെ 67 പേര്‍ അറസ്റ്റില്‍
Kuwait Liquor Tragedy Updates: 13 പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. മറ്റ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ഇന്ത്യന്‍ എംബസിയോ, കുവൈത്ത് അധികൃതരോ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 67 പേര്‍ അറസ്റ്റില്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഡ്രഗ് കൺട്രോൾ, ഫോറൻസിക് എവിഡൻസ് വകുപ്പുകള്‍ സംയുക്തമായാണ് അന്വേഷിച്ചത്.
മെഥനോള്‍ കൈവശം വച്ച കേസില്‍ നേപ്പാള്‍ സ്വദേശിയായ ഭുബന്‍ ലാല്‍ തമാങിനെ സാല്‍മിയയില്‍ പിടികൂടി. കൂടുതല്‍ അന്വേഷണത്തില്‍ വിഷമദ്യത്തിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ വിശാല്‍ ധനാല്‍ ചൗഹാന്‍, നേപ്പാള്‍ സ്വദേശിയായ നാരായണ്‍ പ്രസാദ ഭാഷ്യാല്‍ എന്നിവരെ അറസ്റ്റു ചെയ്തു.
വിഷമദ്യ നിര്‍മ്മാണത്തിന്റെ മുഖ്യസൂത്രധാരനായ ബംഗ്ലാദേശ് സ്വദേശി ഡെലോറ പര്‍കാഷ് ദരാജിയെ പിന്നീട് കസ്റ്റഡിയിലെടുത്തു. മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ആറ് അനധികൃത ഫാക്ടറികള്‍ അടച്ചുപൂട്ടി. മെഥനോള്‍ ആരോഗ്യത്തിന് അപകടമാണെന്നും, അത് ഉപയോഗിക്കരുതെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.




Also Read: Kuwait Liquor Tragedy: കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 10 മരണമെന്ന് റിപ്പോർട്ട്
കണ്ണൂര്‍ സ്വദേശി സച്ചിന്‍ (31) ഉള്‍പ്പെടെ 13 പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. മറ്റ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ഇന്ത്യന്‍ എംബസിയോ, കുവൈത്ത് അധികൃതരോ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. അറുപതിലേറെ പേര്‍ ചികിത്സ തേടി. ഇരുപതോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിലരുടെ നില ഗുരുതരമായി തുടരുന്നു.