G7 Summit: ഹോര്‍മുസില്‍ ഇന്ത്യക്കാര്‍ക്കും ജീവന്‍നഷ്ടപ്പെട്ടു, അതിനി ഉണ്ടാകരുത്; ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
PM Modi at G7 Summit Says Indians Lost Their Lives in US Attack: പശ്ചിമേഷ്യയില്‍ ഉണ്ടായ സമാധാന ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ മേഖലയിലുണ്ടായ സംഘര്‍ഷം നമ്മുടെ സൗഹൃദ രാജ്യങ്ങളില്‍ ജീവഹാനിയും സ്വത്തും നഷ്ടപ്പെടുന്നതിന് വഴിവെച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
പാരിസ്: യുഎസ് സൈനിക ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നിലാണ് മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സമുദ്ര പാതകളുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ മൂലം ഇന്ത്യക്ക് സംഭവിച്ചത് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ട് പറയുകയായിരുന്നു. ഫ്രാന്‍സിലെ ഇവിയനില്‍ നടന്ന ജി7 ഉച്ചകോടിയുടെ പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം പുനര്‍നിര്‍മിക്കുകയും ചെയ്യുക എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയില്‍ ഉണ്ടായ സമാധാന ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ മേഖലയിലുണ്ടായ സംഘര്‍ഷം നമ്മുടെ സൗഹൃദ രാജ്യങ്ങളില്‍ ജീവഹാനിയും സ്വത്തും നഷ്ടപ്പെടുന്നതിന് വഴിവെച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആഗോള സമുദ്ര വ്യാപാരത്തിലൂടെ രാജ്യങ്ങളെ ബന്ധിപ്പിക്കുകയാണ് ഓരോ നാവികനും, അവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. കടല്‍ വഴിയുള്ള ഗതാഗത മാര്‍ഗങ്ങള്‍ സുരക്ഷിതമായി തുടരുന്നുണ്ടെന്നും നാവികര്‍ക്ക് ഭയമില്ലാതെ അവരുടെ ജോലി നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ടെന്നും നാം ഉറപ്പാക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ എണ്ണ, വാണിജ്യ ചരക്കുകള്‍ കടന്നുപോകുന്നതിനുള്ള പ്രധാന കപ്പല്‍ പാതകളുടെ സുരക്ഷയെ കുറിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് ജി7 രാജ്യങ്ങളിലെ നേതാക്കള്‍ പ്രധാന യോഗം ചേര്‍ന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അന്താരാഷ്ട്ര ജലാശയങ്ങളുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും വലിയ തന്ത്രപ്രധാനമായ സമുദ്ര ചെക്ക്‌പോയിന്റുകളില്‍ ഒന്നുകൂടിയാണെന്നും നേതാക്കളും അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാരെ വിടാതെ ആക്രമണങ്ങള്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ഒമാന്‍ ഉള്‍ക്കടലില്‍ പലാവു പതാക വഹിച്ച എണ്ണ ടാങ്കറായ സെറ്റെബെല്ലോയെ യുഎസ് സൈന്യം ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ ആക്രമണത്തില്‍ മരണം സംഭവിച്ചു. കപ്പലില്‍ 24 ഇന്ത്യക്കാരും രണ്ട് പാകിസ്ഥാനികളും, ഒരു യുക്രേനിയന്‍, റഷ്യന്‍ പൗരന്മാരുമായിരുന്നു ഉണ്ടായിരുന്നത്.
തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും യുഎസ് ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുപോകുകയായിരുന്നു എന്നും ആരോപിച്ചാണ് യുഎസ് സൈന്യം ടാങ്കറിന് നേരെ ആക്രമണം നടത്തിയത്.
ഇതിന് മുമ്പ് 24 ഇന്ത്യന്‍ നാവികരുമായി പോയ പലാവു പതാകയുള്ള ടാങ്കര്‍ മാരിവെക്‌സും യുഎസ് സൈന്യം ആക്രമിച്ചിരുന്നു. എന്നാല്‍ ഈ കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരായിരുന്നു. പിന്നാലെ സെറ്റെബെല്ലോയും ഗിനിയ-ബിസാവു പതായുള്ള ടാങ്കര്‍ ജല്‍വീറും ആക്രമണത്തിന് ഇരയാക്കി.
തങ്ങളുടെ തുറമുഖ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനാണ് മാരിവെക്‌സ്, സെറ്റെബെല്ലോ, ജല്‍വീര്‍ എന്നീ മൂന്ന് കപ്പലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വാദം. ജല്‍വീറിലെ ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് ആവര്‍ത്തിച്ച് പരാജയപ്പെട്ടപ്പോഴാണ് ആക്രമണം നടത്തിയതെന്നും സൈന്യം.
English Summary
At the G7 Summit, Prime Minister Narendra Modi said that Indians lost their lives in a US military attack in the Strait of Hormuz, drawing attention to the human cost of escalating tensions in the Middle East and emphasizing the need for peace and stability in the region.