Expatriate Contracts: പ്രവാസികൾക്ക് തിരച്ചടിയോ? കുവൈത്തിൽ ഏപ്രിൽ മുതൽ പൊതുമേഖലയിലെ വിദേശികളുടെ കരാറുകൾ പുതുക്കില്ല
Expatriate Contracts In Kuwait: സർക്കാർ മന്ത്രാലയങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടു വരുന്നതിനിടെയാണ് പൊതുമേഖലയിലേക്കും ഈ നടപടി ശകത്മാക്കുന്നത്. നിലവിൽ സർക്കാർ മന്ത്രാലയങ്ങളിൽ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച് കൊണ്ടുവരികയാണ്. നടപടിയുടെ ഭാഗമായി ഏപ്രിൽ മുതൽ പൊതുമേഖലയിലടക്കം വിദേശികളുടെ കരാർ പുതുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മാർച്ച് 31ന് ശേഷം സർക്കാർ-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകൾ (Expatriate Contracts In Kuwait) പുതുക്കില്ലെന്ന് സിവിൽ സർവീസ് കമ്മിഷൻ (സിഎസ്‌സി). സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് സ്വദേശികളുടെ തൊഴിൽ വർധിപ്പിക്കുന്നതിനും വിദേശികളുടെ വരവ് കുറയ്ക്കുക എന്നതുമാണ് ഈ നീക്കത്തിൻ്റെ പിന്നിലെ ലക്ഷ്യം.
സർക്കാർ മന്ത്രാലയങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടു വരുന്നതിനിടെയാണ് പൊതുമേഖലയിലേക്കും ഈ നടപടി ശകത്മാക്കുന്നത്. നിലവിൽ സർക്കാർ മന്ത്രാലയങ്ങളിൽ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച് കൊണ്ടുവരികയാണ്. നടപടിയുടെ ഭാഗമായി ഏപ്രിൽ മുതൽ പൊതുമേഖലയിലടക്കം വിദേശികളുടെ കരാർ പുതുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ വകുപ്പിന് കീഴിലും എത്ര ശതമാനം നടപ്പാക്കണം എന്ന കാര്യത്തിൽ സിഎസ്‌സി നിർദ്ദേശം നൽകിയിട്ടുണ്ട്.
4,01,215 സ്വദേശികളാണ് നിലവിൽ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലായി കുവൈത്തിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇതേ സ്ഥാനത്ത് 1,20,502 വിദേശികളും ജോലി ചെയ്യുന്നുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പിഎസിഐ) കണക്കുകൾ പ്രകാരം വിദേശി തൊഴിലാളികൾ 23 ശതമാനമാണ് വരുന്നത്. ഇത് കുറച്ചുകൊണ്ട് സ്വദേശികൾക്ക് തൊഴിൽ നൽക്കുക എന്നതാണ് കുവൈത്ത് ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി പൂർണമായും നടപ്പാക്കാൻ തുടങ്ങിയാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് വലിയ തിരിച്ചടിയായേക്കും.
എന്നാൽ രണ്ട് മേഖലകളിലും സ്വദേശികളെ ലഭ്യമല്ലാത്തിടത്തോളം വിദേശികൾക്ക് സേവനം തുടരാം. അതേസമയം എല്ലാം മേഖലയിലെയും തൊഴിലിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം നേടിയെടുക്കാൻ സ്വദേശി യുവതി-യുവാക്കളെ പ്രാപ്തരാക്കുമെന്നും ഭരണകൂടം അറിയിച്ചു. ആരോഗ്യ മേഖലയിലാണ് വിദേശികൾ കൂടുതൽ ജോലി ചെയ്യുന്നത്. 38,829 തൊഴിലാളികളാണ് നിലവിൽ ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. കൂടാതെ, കുവൈത്ത് എയർവേയ്‌സ് 4,114, കുവൈറ്റ് യൂണിവേഴ്‌സിറ്റി 1,553, കുവൈത്ത് ഓയിൽ കമ്പനി (കെഒസി) 1,448, കുവൈത്ത് നാഷനൽ ഗാർഡ് 1,100 എന്നിങ്ങനെയുള്ള പൊതുമേഖലയിലും വിദേശികൾ ജോലി ചെയ്യുന്നുണ്ട്.