Pope Leo XIV: ‘ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടു വിയോജിച്ച്’; അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ
Pope Criticizes Trump`s Immigration Policies: അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന നടപടിക്ക് പിന്നാലെയാണ് മാർപാപ്പയുടെ വിയോജിപ്പ്. കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിന്നാലാമൻ. ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടു വിയോജിച്ച് പ്രകടിപ്പിച്ച് കൊണ്ടായിരുന്നു മാർപാപ്പയുടെ വിമർശനം.
അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന നടപടിക്ക് പിന്നാലെയാണ് മാർപാപ്പയുടെ വിയോജിപ്പ്. കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്.
Also Read:ഖത്തർ അമീറിനും ഡോണൾഡ് ട്രംപിനുമൊപ്പം മുകേഷ് അംബാനി; കൂടിക്കാഴ്ചയുടെ വിഡിയോ വൈറൽ
മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നവരോട് സഹാനുഭൂതി കാട്ടണമെന്നും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെ തന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിനും അഭിമാനത്തിനും വിലകൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം, നീതി, മതസ്വാതന്ത്ര്യം എന്നിവയിലൂന്നിയായിരുന്നു മാർപാപ്പയുടെ പ്രസംഗം. ആയുധക്കച്ചവടം അവസാനിപ്പിക്കണമെന്നും പല തലങ്ങളിലുള്ള നയതന്ത്രബന്ധങ്ങളാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് സമൂഹത്തിന്റെ അടിത്തറയെന്ന സഭയുടെ പരമ്പരാഗത അനുശാസനം മാർപാപ്പയും ആവർത്തിച്ചു.