Air fare Hike: പ്രവാസികൾക്ക് ഇരുട്ടടി: വിമാന നിരക്ക് കുത്തനെ ഉയരാൻ സാധ്യത
UAE - India airfares set to rise further as jet fuel crisis: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ( FIA ) കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ധനവില ഇനിയും വർദ്ധിച്ചാൽ പല കമ്പനികളും പ്രവർത്തനം നിർത്തേണ്ടി വരുമെന്നും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും സർക്കാരിന് നൽകിയ കത്തിൽ അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ മുന്നറിയിപ്പിന്റെ ഭാഗമാണ്.

പ്രതീകാത്മക ചിത്രം
ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന നിരക്കുകൾ വർദ്ധിക്കുന്നു. രാജ്യാന്തര സർവീസുകൾക്കുള്ള വിമാന ഇന്ധന (A T F) വില ഇന്ത്യ കുത്തനെ കൂട്ടിയതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇന്ധനവില വർദ്ധനവ് താങ്ങാനാവാതെ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.
ഇന്ധനവിലയിലെ ഇരട്ടത്താപ്പ്
ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവിലയിൽ മാറ്റം വരുത്താതെയാണ് രാജ്യാന്തര സർവീസുകൾക്കുള്ള വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. ആഭ്യന്തര നിരക്ക് അനുസരിച്ച് ഒരു കിലോ ലിറ്ററിന് ഏകദേശം 1,04,927 രൂപയായി അതായത് 4,060 ദിർഹം തുടരുകയാണ്. രാജ്യാന്തര നിരക്ക് നോക്കിയാൽ കിലോ ലിറ്ററിന് 1,42,425.40 രൂപയായി ( 5,530 ദിർഹം ) ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിലേക്ക് എത്തിയതാണ് ഈ വിലവർദ്ധനവിന് കാരണം.
സർവീസുകൾ നിലച്ചേക്കാം: വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ( FIA ) കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ധനവില ഇനിയും വർദ്ധിച്ചാൽ പല കമ്പനികളും പ്രവർത്തനം നിർത്തേണ്ടി വരുമെന്നും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും സർക്കാരിന് നൽകിയ കത്തിൽ അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ മുന്നറിയിപ്പിന്റെ ഭാഗമാണ്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.
പ്രവാസികളെ ബാധിക്കുന്നതെങ്ങനെ?
വരാനിരിക്കുന്ന അവധിക്കാലത്തും തിരക്കേറിയ സമയങ്ങളിലും ടിക്കറ്റ് നിരക്ക് സാധാരണയേക്കാൾ വളരെ ഉയരാൻ സാധ്യതയുണ്ട്. പ്രവാസികളെ ഏറ്റവും അധികം നാട്ടിലേക്ക് വരുന്നതിൽ നിന്ന് തടയുന്ന ഘടകം ഈ വിലവർധനയാണ്. ഇതിനു പുറമേ വിമാനക്കമ്പനികൾ ലാഭകരമല്ലാത്ത റൂട്ടുകളിൽ സർവീസുകൾ കുറയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്കും ഒരുപോലെ നിരക്ക് വർദ്ധനവ് തിരിച്ചടിയാകും എന്നത് ഉറപ്പാണ്.
Also Read: Iran War: ഇറാന്റെ വ്യവസ്ഥകളോട് യോജിക്കാനാകില്ല; തൃപ്തനല്ലെന്ന് ട്രംപ്
രൂപയുടെ മൂല്യത്തകർച്ചയും വിമാനങ്ങളുടെ ലീസ് തുക വർദ്ധിക്കുന്നതും കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ധനവില പരിധി നിശ്ചയിക്കണമെന്നും നികുതിയിളവ് നൽകണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം. വരും ആഴ്ചകളിൽ നിരക്കുകളിൽ പ്രകടമായ മാറ്റമുണ്ടാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചു കഴിഞ്ഞു. ക്വാണ്ടാസ്, കാഥേ പസഫിക് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിനൊപ്പം ഫ്യുവൽ സർചാർജ് വർദ്ധിപ്പിക്കുകയോ പുതിയ നിരക്കുകൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കാൻ
വിമാന നിരക്കുകൾ ഇനിയും കൂടാനാണ് സാധ്യതയെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (I A T A) ഡയറക്ടർ ജനറൽ വില്ലി വാൽഷ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വലിയ തുക നൽകേണ്ടി വരും. മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യുന്നതും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ഒരുപരിധി വരെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കും.
English Summary
Indian expatriates in the UAE and the wider Gulf region are bracing for a sharp increase in travel costs as the Indian aviation sector warns of a potential systemic collapse. Driven by escalating geopolitical tensions in the Middle East and critical supply disruptions through the Strait of Hormuz, jet fuel prices for international operations have been hiked for the second consecutive month