US Israel Iran Strike: നിലനിൽപ്പിന് ഭീഷണി; ഇറാനെ പൂട്ടാൻ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നിൽ ഇസ്രയേൽ
US Israel Iran Strike Update: നയതന്ത്ര ചർച്ചകൾക്ക് ഇവിടെ പ്രസക്തിയില്ലെന്നും ഇറാനെ സൈനികമായി നേരിടണമെന്നും ഇസ്രയേൽ അംബാസഡർ ആവശ്യപ്പെട്ടു. തീവ്രവാദ നിലപാടുള്ള ഒരു ഭരണകൂടത്തെ ഇനിയും അനുവദിക്കാനാവില്ലെന്നും ഇസ്രയേൽ യുഎൻ സുരക്ഷാ സമിതിയിൽ പറഞ്ഞു.

Us Israel Iran Strike
ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് ഇസ്രയേൽ. രാജ്യത്തിൻ്റെ നിലനിൽപ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേൽ യുഎന്നിൽ വ്യക്തമാക്കി. തീവ്രവാദ നിലപാടുള്ള ഒരു ഭരണകൂടത്തെ ഇനിയും അനുവദിക്കാനാവില്ലെന്നും ഇസ്രയേൽ യുഎൻ സുരക്ഷാ സമിതിയിൽ പറഞ്ഞു.
നയതന്ത്ര ചർച്ചകൾക്ക് ഇവിടെ പ്രസക്തിയില്ലെന്നും ഇറാനെ സൈനികമായി നേരിടണമെന്നും ഇസ്രയേൽ അംബാസഡർ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ നടക്കുന്ന മേഖലയിൽ ശാശ്വത സമാധാനം ഉണ്ടാകണമെങ്കിൽ ഇറാൻ ഭരണകൂടം മാറണമെന്നും ഇസ്രയേൽ വ്യക്തമാക്കി. ലോകമെമ്പാടും യുദ്ധഭീതിയിൽ തുടരുന്നതിനിടെയാണ് യുഎന്നിൽ ഇസ്രയേൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ: ഇറാന്‍ നേതാവ് ഖമേനി മരിച്ചതിന് ധാരാളം സൂചനകളുണ്ട്; അവകാശവാദവുമായി നെതന്യാഹു
ഇതിനിടെ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇറാനെ നേരിടാൻ സൗദിക്ക് എല്ലാവിധ സൈനിക പിന്തുണയും നൽകുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അതിനിടെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് പങ്കുവെച്ച വിവരമാണ് ഇപ്പോൾ ലോകത്ത് ചർച്ചയാകുന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
“ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചു” എന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എന്നാൽ ട്രംപിൻ്റെ അവകാശവാദത്തിന് മണിക്കൂറികൾക്കകം ഖമനെയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. “ഇമാം അലിയുടെ നാമത്തിൽ” എന്ന ചുരുങ്ങിയ വാക്കുകളിലുള്ള പോസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.