Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
US Airstrikes on Iran After Iranian Missile Attack on American Base in Jordan: പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് സേനയ്‌ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ സെന്റ്‌കോം ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആക്രമണം ആരംഭിച്ചുവെന്നും വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപ്
ടെഹ്‌റാന്‍: ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനെ നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ടെഹ്‌റാനില്‍ വ്യോമാക്രമണം നടത്തി സൈന്യം. ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇറാനില്‍ ആക്രമണം അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ സൈനിക നടപടിയാണിത്. ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് സേനയ്‌ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ സെന്റ്‌കോം ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആക്രമണം ആരംഭിച്ചുവെന്നും വ്യക്തമാക്കി. ഇറാനെതിരെ അതിശക്തമായ മറുപടി ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് കൃത്യം ഒരു മണിക്കൂറിന് ശേഷമാണ് ആക്രമണമുണ്ടായത്. ശത്രുക്കളെ തോല്‍പ്പിക്കാന്‍ പോകുകയാണെന്നും, അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ജോര്‍ദാനില്‍ കനത്ത ആക്രമണം
ജോര്‍ദാനില്‍ നടത്തിയ ആക്രമണത്തോടെ യുഎസും ഇറാനും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച താത്കാലികമായി നിര്‍ത്തിവെച്ച സൈനിക നടപടികള്‍ അമേരിക്ക വീണ്ടും ആരംഭിച്ചു. ജോര്‍ദാനിലെ യുഎസ് ആസ്തികള്‍ക്കും വ്യോമതാവളത്തെയും ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇറാന്‍ അയച്ച എല്ലാ മിസൈലുകളും തകര്‍ത്തതായി യുഎസ് സൈന്യം അറിയിച്ചു.
അമേരിക്കയുടെ ഭീഷണി തുടരുന്നിടത്തോളം കാലം ഇറാന്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഭീഷണി അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പും ഇറാന്‍ അമേരിക്കയ്ക്ക് നല്‍കുന്നുണ്ട്.
എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഐആര്‍ജിസി. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന്‍ അംഗീകാരം നല്‍കാത്ത മൂന്ന് ടാങ്കറുകള്‍ക്ക് നേരെയാണ് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തിയത്. ചോക്ക് പോയിന്റുകള്‍ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നു.
ഇറാന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ആക്രമണം
ഇറാന്‍ പിന്തുണയുള്ള മിലിഷിയകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കോ സഖ്യകക്ഷികള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് യുഎസ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ഖേഷ്വം ദ്വീപില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്. വരും ദിവസങ്ങളിലും സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്.
ആക്രമണത്തെ തുടര്‍ന്ന് ഖേഷ്വം ദ്വീപില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വൈദ്യുതി ഗ്രിഡിന് നേരെ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖേഷ്വം ദ്വീപില്‍ വൈദ്യുതി തടസം ഉണ്ടായിരുന്നു. ഇത് പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary
The United States launched airstrikes on Iran in retaliation for an Iranian missile attack targeting an American military base in Jordan. The strikes mark a significant escalation in the ongoing US-Iran tensions. The latest developments have raised concerns about broader instability across the Middle East.