Patna Junction: പ്ലാറ്റഫോം ടിക്കറ്റുകൾ നിർത്തലാക്കി പട്ന ജംഗ്ഷൻ; കാരണം ഇതാണ്
Patna Junction Banned Platform Tickets: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് ദനാപൂർ റെയിൽവേ ഡിവിഷന്റെ പുതിയ തീരൂമാനം.
പട്ന: ഛത്ത് പൂജ മഹോത്സവത്തിന് ശേഷം ബിഹാറിൽ നിന്നും തിരിച്ച് ജോലി സ്ഥലങ്ങളിലേക്ക് പോകാൻ നിൽക്കുന്ന യാത്രക്കാർക്ക് പുതിയ അറിയിപ്പുമായി ദനാപൂർ റെയിൽവേ ഡിവിഷൻ. എല്ലാ വർഷവും ഛത്ത് പൂജയ്ക്ക് ശേഷം പട്ന ജംഗ്ഷൻ ഉൾപ്പടെയുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വലിയ ജനക്കൂട്ടമാണ് തടിച്ചു കൂടാറുള്ളത്. ഈ തിരക്ക് നിയന്ത്രിക്കാനും, യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാനും വേണ്ടി ഈ വർഷം ദനാപൂർ റെയിൽവേ ഡിവിഷൻ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പ്ലാറ്റഫോം ടിക്കറ്റ് നിരോധനം
നവംബർ 8-നും 11-നും ഇടയിൽ പട്ന ജംഗ്ഷനിൽ പ്ലാറ്റഫോം ടിക്കറ്റ് നിരോധനം ഏർപ്പെടുത്തി റെയിൽവേ ഭരണകൂടം. ഈ കാലയളവിൽ ട്രെയിൻ ടിക്കറ്റില്ലാതെ സ്റ്റേഷനിൽ ആർക്കും പ്രവേശിക്കാൻ സാധിക്കില്ല. അനാവശ്യമായ ആൾക്കൂട്ടം തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഛത്ത് പൂജ ആഘോഷത്തിന് ശേഷം പല സ്ഥലങ്ങളിലേക്ക് മടങ്ങുന്ന യാത്രക്കാർ കുടുംബസമേതം സ്റ്റേഷനിൽ എത്തുന്നതിനാൽ തിരക്ക് വർധിക്കും. അതുകൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്ന് ദനാപൂർ റെയിൽവേ ഡിവിഷനിലെ ഡിആർഎം ജയന്ത് ചൗധരി പറഞ്ഞു.
ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് പട്ന ജംഗ്ഷൻ പോലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നത്. അതിനാൽ അവിടുത്തെ തിരക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കണം. ഛത്ത് പൂജയ്ക്ക് ശേഷം പട്നയിൽ നിന്നും ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ തോതിലുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെയെങ്കിൽ റെയിൽവേയ്ക്ക് അധിക ട്രെയിനുകളും, പ്രത്യേക സംവിധാനങ്ങളും ഒരുക്കേണ്ടതായി വരും. ഇതെല്ലം കണക്കിലെടുത്താണ് ദനാപൂർ റെയിൽവേ ഡിവിഷന്റെ പുതിയ തീരൂമാനം.
നവംബർ 11-ന് ശേഷം ഈ പ്രത്യേക ക്രമീകരണങ്ങൾ അവസാനിപ്പിച്ച്, പ്ലാറ്റഫോം ടിക്കറ്റ് വില്പന വീണ്ടും പുനരാരംഭിക്കും. ഛത്ത് പൂജയ്ക്ക് ശേഷമുള്ള തിരക്ക് നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, അതവസാനിച്ചാൽ ഉടൻ തന്നെ എല്ലാ സർവീസുകളും സാധാരണഗതിയിൽ വീണ്ടും പുനഃസ്ഥാപിക്കുമെന്നും റെയിൽവേ ഭരണകൂടം അറിയിച്ചു.