Antony Varghese Pepe: ‘ആ നടുക്കം ഇപ്പോഴുമുണ്ട്’! വിമാനത്തിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് ആന്റണി പെപ്പെ
Antony Varghese Flight Experience: ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടുതവണ ലാന്‍ഡിങ് പരാജയപ്പെടുകയായിരുന്നുവെന്നാണ് നടൻ പറയുന്നത്.

Antony Varghese Pepe
വിമാനയാത്രയ്ക്കിടെയുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടൻ ആന്റണി വർഗീസ് പെപ്പെ. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടുതവണ ലാന്‍ഡിങ് പരാജയപ്പെടുകയായിരുന്നുവെന്നാണ് നടൻ പറയുന്നത്. എന്നാൽ പൈലറ്റിന്റെ സമയോചിതവും കൃത്യവുമായ ഇടപ്പെടലിൽ സുരക്ഷിതമായി കൊച്ചിയിൽ ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞെന്നും പെപ്പെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
വിമാനത്തിലെ കോക്പിറ്റിലും ക്യാബിനിലുമുണ്ടായിരുന്ന വനിതാ ജീവനക്കാർ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ താരം അഭിനന്ദിച്ചു. വനിതാ പൈലറ്റിന്റെ ധീരതയേയും പെപ്പെ പ്രശംസിച്ചു. സമ്മര്‍ദങ്ങള്‍ക്കിടയിലും യഥാര്‍ഥ ധീരത എന്താണെന്ന് കാണിച്ചുതന്നതിന് നന്ദിയെന്നാണ് പോസ്റ്റിൽ പെപ്പെ പറയുന്നത്.
Also Read: ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? ജെഎസ്കെ സിനിമ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ആന്റണി വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്:
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴുമുണ്ട്. ‘ഐ ആം ഗെയിമി’ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം, ഞാൻ ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ 6E 6707 വിമാനത്തിലാണ് യാത്ര ചെയ്തത്. ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി അത് മാറി.
വിമാനം കൊച്ചിയിലേക്ക് എത്താനായപ്പോൾ കാലാവസ്ഥ വളരേ മോശമായി. റണ്‍വേയില്‍നിന്ന് ഏതാനും അടി ഉയരത്തില്‍വെച്ച് ആദ്യത്തെ ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ചു. രണ്ടാമത്തെ ശ്രമം കൂടുതൽ തീവ്രമായിരുന്നു. ഞങ്ങള്‍ ഏതാണ്ട് നിലത്തെത്തി എന്ന ഘട്ടത്തില്‍ പൈലറ്റ് വീണ്ടും ഉയര്‍ന്ന് പറക്കാന്‍ തീരുമാനമെടുത്തു. റണ്‍വേയില്‍ തൊടാതെ ആ വനിത പൈലറ്റ് വീണ്ടും വിമാനം ആകാശത്തേക്കുയര്‍ത്തി. രോമാഞ്ചം!
അവിശ്വസനായമാംവിധം ശാന്തതയോടും വ്യക്തതയോടും കൂടി, വിമാനം ഇന്ധനം നിറയ്ക്കാനായി കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കം ഞങ്ങൾക്ക് അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി . എന്നാൽ വിമാനത്തിലെ ജീവനക്കാർ, എല്ലാവരും സ്ത്രീകൾ, അവർ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു. ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്നു. ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചക്രങ്ങൾ നിലം തൊട്ടയുടൻ, ക്യാബിനിൽ കരഘോഷങ്ങൾ മുഴങ്ങി.
കോക്ക്പിറ്റിലും ക്യാബിനിലുമുള്ള അസാധാരണ വനിതകൾ. നിങ്ങൾ തീരുമാനങ്ങളെടുക്കുന്നതിലെ വേഗത, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി. സമ്മര്‍ദങ്ങള്‍ക്കിടയിലും യഥാര്‍ഥ ധീരത എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി.’