Srikanth – Krishna Cocaine Case: നടൻ ശ്രീകാന്ത് ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; നാല് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Actor Srikanth Cocaine Case Updates: കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെയും കൃഷ്ണയുടെയും ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. ഇവർക്ക് ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർത്തതിനെ തുടർന്നാണ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

ശ്രീകാന്ത്, കൃഷ്ണ
ചെന്നൈ: നടൻ ശ്രീകാന്ത് ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ നാല് പേരെ ആറ് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊക്കയ്ൻ വിതരണവുമായി ബന്ധപ്പെട്ട് പ്രദീപ് കുമാർ, കെവിൻ, പ്രസാദ്, ഇമ്മാനുവൽ റോഹൻ, ഘാന സ്വദേശി ജോൺ എന്നിവരെയാണ് ചെന്നൈ സിറ്റി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ നടന്മാരായ ശ്രീകാന്ത്, കൃഷ്ണ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെയും കൃഷ്ണയുടെയും ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. ഇവർക്ക് ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർത്തതിനെ തുടർന്നാണ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു നടൻ കൃഷ്ണയുടെ അറസ്റ്റ്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പ്രമുഖ നടിമാരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, കൃഷ്ണയുടെ മെഡിക്കൽ റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ രക്തത്തിൽ മയക്കുമരുന്ന് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താനായില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ശ്രീകാന്തിൽ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ടെന്നും ശ്രീകാന്തിന്റെ അഭിഭാഷകനും കോടതിയിൽ അറിയിച്ചു. എന്നിരുന്നാലും, ഈ ഘട്ടത്തിൽ അഭിനേതാക്കളെ ജാമ്യത്തിൽ വിട്ടയയ്ക്കുന്നത് തുടരന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ്, ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ ശ്രീകാന്തും കൃഷ്ണയും പോലീസ് കസ്റ്റഡിയിൽ തുടരും.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരു സ്വകാര്യ ബാറിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നുങ്കമ്പാക്കം പോലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെയാണ് പുറത്തുകൊണ്ടുവന്നത്. എഐഎഡിഎംകെ പാർട്ടിയുടെ ഐടി വിഭാഗത്തിലെ മുൻ എക്സിക്യൂട്ടീവ് ആയിരുന്ന പ്രസാദ് (33), അദ്ദേഹത്തിന്റെ സഹായി അജയ് വന്ദയാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സേലം ജില്ലയിലെ സംഗഗിരി സ്വദേശിയായ പ്രദീപ് കുമാറിൽ നിന്ന് പ്രസാദ് കൊക്കെയ്ൻ വാങ്ങിയ ശേഷം, അത് സിനിമാ പ്രവർത്തകർക്ക് വിറ്റതായി അന്വേഷണത്തിൽ തെളിഞ്ഞു.
തുടർന്നാണ് നടന്മാരായ ശ്രീകാന്ത്, കൃഷ്ണ എന്നിവരെയും, മയക്കുമരുന്ന് വിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരുന്ന കെവിൻ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഘാന സ്വദേശികൾ വഴിയാണ് ഇവർ കൊക്കെയ്ൻ വിതരണം ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നടിമാരുടെ പേര് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.