Unni Mukundan: ‘തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന’; മാനേജരെ മർദിച്ചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍
Unni Mukundan Files Anticipatory Bail Plea: തനിക്കെതിരെയുള്ളത് ആസുത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നാണ് നടൻ ഹർജിയിൽ പറയുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാണെന്നും ഹർജിയിൽ പറയുന്നു.

നടൻ ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. തനിക്കെതിരെയുള്ളത് ആസുത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നാണ് നടൻ ഹർജിയിൽ പറയുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം മാനേജർ വിപിൻ കുമാർ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പരാതി നൽകിയിരുന്നു. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയതായി സംഘടന അറിയിച്ചു. ഇതിനു ശേഷം മാത്രമാകും തുടർ നടപടി എടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മുൻ മാനേജര്‍ വിപിൻ കുമാർ പോലീസിൽ പരാതി നൽകിയത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി. നടന്റെ ചിത്രം വിജയം നേടാത്തതും ടൊവിനോ ചിത്രം നരിവേട്ടയെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവച്ചതിൽ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മാനേജറുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ് എടുത്തിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി നടൻ രംഗത്ത് എത്തിയിരുന്നു. പരിചയപ്പെട്ടത് മുതൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയാണ് വിശദീകരണം. തന്റെ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യുമായി ബന്ധപ്പെട്ടാണ് വിപിനുമായി ആദ്യമായി പ്രശ്‌നങ്ങളുണ്ടാവുന്നത് എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദന്‍ പറയുന്നത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ വിപിനെ പിന്തുണയ്ക്കുന്നതായി താന്‍ വിശ്വസിക്കുന്നതായും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.