AMMA Association: ‘അമ്മ’ അടിമുടി മാറുമോ? യുവാക്കൾ നേതൃത്വത്തിലേക്ക് വരണമെന്ന് മോഹൻലാൽ; വനിതാ ജനറല്‍ സെക്രട്ടറി പരിഗണനയിൽ
AMMA Association Plans Major Changes: ഞായറാഴ്ചയായിരുന്നു 'അമ്മ'യുടെ ജനറൽ ബോഡി യോഗം ചേർന്നത്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരണം എന്നായിരുന്നു അംഗങ്ങളുടെ പൊതുനിലപാട്. എന്നാൽ അത് തള്ളിക്കളഞ്ഞ മോഹൻലാൽ സ്വന്തം നിലപാട് വ്യക്തമാക്കി.
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃനിരയിലേക്ക് കൂടുതൽ യുവാക്കൾ വരട്ടെയെന്ന് നിലവിലെ പ്രസിഡന്റായ നടൻ മോഹൻലാൽ. ഇത് വരാനിരിക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ പരിഗണിക്കാനും ആലോചനയുണ്ട്. മൂന്നു മാസത്തിനകം അടുത്ത തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. അതിന്റെ ഭാഗമായുള്ള പ്രാരംഭ ചർച്ചകൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.
ഞായറാഴ്ചയായിരുന്നു ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ചേർന്നത്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരണം എന്നായിരുന്നു അംഗങ്ങളുടെ പൊതുനിലപാട്. എന്നാൽ അത് തള്ളിക്കളഞ്ഞ മോഹൻലാൽ സ്വന്തം നിലപാട് വ്യക്തമാക്കി. ഭരണസമിതിയിലെ ജനറൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരുടെ രാജിയിലേക്ക് നയിച്ച സാഹചര്യം പൂർണമായും മാറിയിട്ടില്ലെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പുതിയ തലമുറയിലെ അംഗങ്ങൾ നേതൃനിരയിലേക്ക് കടന്നുവരണമെന്ന് വ്യക്തമാക്കിയ മോഹൻലാൽ, അധ്യക്ഷപദവിയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്താണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.
ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഉണ്ണി മുകുന്ദന്റെ സ്ഥാനത്തേക്ക് അഡ്ഹോക് കമ്മിറ്റിയിലെ അംഗത്തെ കൊണ്ടുവരുമെന്നാണ് സൂചന. സിദ്ദിഖ് രാജിവെച്ച ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ അംഗത്തെ പരിഗണിക്കണമെന്ന ആവശ്യവും പൊതുയോഗത്തിൽ ഉയർന്നിരുന്നു. അതിന് മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന കുക്കു പരമേശ്വരൻ 27 വോട്ടുകൾക്കാണ് പരാചയപ്പെട്ടത്. ഇതും വനിതാ ജനറൽ സെക്രട്ടറി എന്ന സാധ്യത വർധിപ്പിക്കുന്നു.
നിലവിൽ അഡ്‌ഹോക് കമ്മിറ്റിയിൽ ഉള്ള വനിതകളായ അൻസിബ ഹസ്സൻ, സരയൂ മോഹൻ, അനന്യ, ജോമോൾ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നാണ് വിവരം. പകരം സീനിയറായ മറ്റ് ചില വനിതാ അംഗങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കും.