Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന് അദ്ദേഹത്തിന് അറിയില്ല’
Balachandra Menon About Mohanlal: മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും ബാലചന്ദ്രമേനോന്‍.

ബാലചന്ദ്രമേനോനും മോഹൻലാലും
മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹത്തിന്റെ ശരീരഭാഷ ഇഷ്ടമാണെന്നും, അത് ഈ ക്യാരക്ടറിന് ചേരുമെന്നും താന്‍ നിലപാട് എടുത്തുവെന്നും ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.
മോഹന്‍ലാലിനെ വേണ്ടെന്ന് പറഞ്ഞവര്‍ പിന്നെ അദ്ദേഹവുമായി കമ്പനിയായി. ഇന്ന് ഇന്‍ഡസ്ട്രിയില്‍ ഓശാന പാടുന്നവരെല്ലാം നേരത്തെ എതിര്‍ത്തവരാണ്. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒറ്റയാളുമില്ലായിരുന്നു. അന്ന് നെടുമുടി വേണുവാണ് നമ്പര്‍ വണ്‍. അന്ന് അദ്ദേഹം ഹീറോയാണ്. മോഹന്‍ലാലിന്റെ കാസ്റ്റിങ് ശരിയാകില്ലെന്നാണ് നിര്‍മ്മാതാവ് രാജു മാത്യു ആദ്യം പറഞ്ഞതെന്നും ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി.
വേണുവിനെ ആ സിനിമയില്‍ സെക്കന്‍ഡ് ഹാഫ് മുതല്‍ കാണിക്കാനാണ് തീരുമാനിച്ചത്. അത് ശരിയാകില്ലെന്നും, അദ്ദേഹത്തെ ഫസ്റ്റ് ഹാഫ് മുതല്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍മ്മാതാവ് പറഞ്ഞു. വേണുവിന് നല്ല മാര്‍ക്കറ്റുണ്ടെന്നും, സെക്കന്‍ഡ് ഹാഫ് മുതല്‍ മാത്രം വന്നാല്‍ പടം പരാജയപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വേണുവിനെ ആദ്യ ഹാഫില്‍ തന്നെ വരുത്തിയാല്‍, ‘ബാബു’ എന്ന ക്യാരക്ടര്‍ മോഹന്‍ലാല്‍ ചെയ്‌തോട്ടെയെന്നും നിര്‍മ്മാതാവ് പറഞ്ഞു. അങ്ങനെ നെടുമുടി വേണുവിന് നിശ്ചയിച്ചിരുന്ന ‘ലംബോദരന്‍ നായര്‍’ എന്ന കഥാപാത്രം താന്‍ ചെയ്യേണ്ടി വന്നു. തന്റെ കഥാപാത്രം വേണുവിനും കൊടുക്കുകയായിരുന്നുവെന്നും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.
അങ്ങനെയാണ് മോഹന്‍ലാലിന് ബാബുവെന്ന ക്യാരക്ടര്‍ ലഭിക്കുന്നത്. അല്ലെങ്കില്‍ ലാലിന് ആ റോള്‍ ലഭിക്കില്ലായിരുന്നു. ഏറ്റവും കൂടുതല്‍ ലാലിന് വേണ്ടി വാദിച്ച വക്കീല്‍ താനാണെന്ന് അദ്ദേഹത്തിന് ഇന്നും അറിയില്ല. അത് അറിയണം. അതിനുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.