Bigg Boss: ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്, ഷോയ്ക്ക് തിരിച്ചടി?
Bigg Boss Kannada 12 in trouble: ഗുരുതരമായ പരിസ്ഥിതി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു സൗത്തിലെ ബിഡദിയിലുള്ള ബിഗ് ബോസ് സ്റ്റുഡിയോക്കെതിരെ കെഎസ്പിസിബി നടപടിയെടുത്തത്. എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കാന്‍ കെഎസ്പിസിബി നിര്‍ദ്ദേശിച്ചു

ബിഗ് ബോസ് കന്നഡ
ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). ഗുരുതരമായ പരിസ്ഥിതി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു സൗത്തിലെ ബിഡദിയിലുള്ള സ്റ്റുഡിയോക്കെതിരെ കെഎസ്പിസിബി നടപടിയെടുത്തത്. എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കാന്‍ കെഎസ്പിസിബി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 6 ന് വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് (ജോളി വുഡ് സ്റ്റുഡിയോസ് & അഡ്വഞ്ചേഴ്‌സ്) ബോര്‍ഡ് നോട്ടീസ് നല്‍കി.
നിയമപ്രകാരമുള്ള അനുമതി തേടാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് നോട്ടീസില്‍ പറയുന്നു. നിയമലംഘനങ്ങൾ കണക്കിലെടുത്ത് ഉടനടി അടച്ചുപൂട്ടണമെന്നും, വിശദീകരണം നല്‍കണമെന്നും മലീനികരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാമനഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ബെസ്കോം മാനേജിംഗ് ഡയറക്ടർ, രാമനഗര താലൂക്കിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) എന്നിവർക്ക് നോട്ടീസിന്റെ പകര്‍പ്പുകള്‍ കൈമാറി.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നടന്‍ കിച്ച സുദീപാണ് കര്‍ണാടകയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ അവതരിപ്പിക്കുന്നത്. വർഷങ്ങളായി ബിഡദിയിൽ പ്രത്യേകം നിർമ്മിച്ച ഒരു സെറ്റിലാണ് ബിഗ് ബോസ് കന്നഡ ചിത്രീകരിച്ചിരുന്നത്.
നിലവില്‍ 12-ാം സീസണാണ് നടക്കുന്നത്. മലിനീകരണ ബോര്‍ഡിന്റെ നടപടി ഷോക്ക് കനത്ത തിരിച്ചടിയാണ്. അടച്ചുപൂട്ടല്‍ നടപടി ഷോയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. അടച്ചുപൂട്ടല്‍ നടപടിയില്‍ വിട്ടുവീഴ്ചയുണ്ടായില്ലെങ്കില്‍ ഷോ അധികൃതര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.
Also Read: 50 ലക്ഷം രൂപ കൊടുത്തന്ന് അനുമോൾ; പി ആർ കൊടുത്ത കാര്യം സമ്മതിക്കെന്ന് നെവിൻ
സ്റ്റുഡിയോയിലെ മാലിന്യ നിർമാർജനത്തെയും മലിനജല സംസ്കരണത്തെയും കുറിച്ച് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.
പരിസര പ്രദേശത്തേക്ക് മലിനജലം തുറന്നുവിടുന്നുവെന്നായിരുന്നു കണ്ടെത്തല്‍. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഷോയുടെ പ്രൊഡക്ഷൻ ടീം അറിയിച്ചെങ്കിലും, ഇത് പ്രവര്‍ത്തനരഹിതമാണെന്നും, പ്രധാന ഡ്രെയിനേജ് ലിങ്കുകള്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. സ്ഥലത്തെ വൈദ്യുതി വിതരണം വിച്ഛേദിക്കാനും നിര്‍ദ്ദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.