Jagadish : ആ അംഗീകാരം എന്നെക്കാള്‍ മുമ്പ് ഇന്ദ്രന്‍സിന് ലഭിച്ചു, അന്ന് ‘നിരാശ’യുണ്ടായിരുന്നു
Jagadish opens up about his close relationship with Indrans: സിനിമയില്‍ വന്ന കാലം മുതല്‍ ഇന്ദ്രന്‍സുമായി ആത്മബന്ധമുണ്ട്. ഇന്ദ്രന്‍സ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോള്‍ തന്നെ പരിചയമുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഇന്ദ്രന്‍സ്. അന്ന് മുതല്‍ തങ്ങള്‍ ഫാമിലി ഫ്രണ്ട്‌സാണെന്നും ജഗദീഷ് . എല്ലാ വിഷയവും ഇന്ദ്രന്‍സ് താനുമായി ചര്‍ച്ച ചെയ്യുമെന്നും ജഗദീഷ്

ജഗദീഷ്, ഇന്ദ്രന്‍സ്
ഇന്ദ്രന്‍സുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ജഗദീഷ്. ഇരുവരുടെയും പുതിയ ചിത്രമായ ‘പരിവാറി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ജഗദീഷ് മനസ് തുറന്നത്. ഇന്ദ്രന്‍സുമായിട്ട് നല്ല കോംബോയാണ്. സിനിമയില്‍ വന്ന കാലം മുതല്‍ ഇന്ദ്രന്‍സുമായി ആത്മബന്ധമുണ്ട്. ഇന്ദ്രന്‍സ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോള്‍ തന്നെ പരിചയമുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഇന്ദ്രന്‍സ്. അന്ന് മുതല്‍ തങ്ങള്‍ ഫാമിലി ഫ്രണ്ട്‌സാണെന്നും ജഗദീഷ് വെളിപ്പെടുത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും, വീട് വയ്ക്കുന്നത് സംബന്ധിച്ചാണെങ്കിലും എല്ലാ വിഷയവും ഇന്ദ്രന്‍സ് താനുമായി ചര്‍ച്ച ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു.
തന്റെ ഭാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍, അവിടെ ജംഗ്ഷനില്‍ ഒരു കൊച്ചു ടെയ്‌ലറിങ് ഷോപ്പായിരുന്നു ഇന്ദ്രന്‍സിനുണ്ടായിരുന്നത്. സിനിമയില്‍ വന്ന് പടിപടിയായി ഉയര്‍ന്നതിന് ശേഷം കുമാരപുരത്ത് കുറച്ചുകൂടി വലിയ ഷോപ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍ ഇന്ദ്രന്‍സ് തന്നെയും വിളിച്ചിരുന്നു. ആ വലിയ ഷോപ്പിന്റെ അടുത്താണ് തന്റെ മകള്‍ താമസിക്കുന്നത്. മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രന്‍സിന്റെ കടയിലാണ്. താന്‍ ഉടുപ്പുകള്‍ തയ്ക്കുന്നതും ഇന്ദ്രന്‍സിന്റെ കടയില്‍ നിന്നാണെന്നും, തങ്ങള്‍ തമ്മില്‍ ആത്മബന്ധമുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
ഇന്ദ്രന്‍സിന് അംഗീകാരം കിട്ടിയതില്‍ സന്തോഷം
”എന്നെക്കാള്‍ മുമ്പ് ‘ക്യാരക്ടര്‍ ആക്ടര്‍’ എന്ന ഷിഫ്റ്റിംഗ് ഇന്ദ്രന്‍സിന് ലഭിച്ചു. കൊമേഡിയന്‍ എന്നുള്ളത് മാറി വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് എന്നെക്കാള്‍ മുമ്പ് തന്നെ ഇന്ദ്രന്‍സിന് കൂടുതല്‍ അംഗീകാരം കിട്ടി. അപ്പോള്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. അത് ഇന്ദ്രന്‍സിന് അംഗീകാരം കിട്ടിയതിലായിരുന്നില്ല. എനിക്ക് കിട്ടാത്തതിലായിരുന്നു സങ്കടം. ഇന്ദ്രന്‍സിന് അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ട്. പക്ഷേ, എനിക്ക് കിട്ടാത്തതില്‍ നിരാശയുണ്ടായിരുന്നു. എനിക്കും ബ്രേക്ക് കിട്ടി തുടങ്ങിയപ്പോള്‍ ഇന്ദ്രന്‍സ് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു”-ജഗദീഷ് പറഞ്ഞു.
രാഷ്ട്രീയം കാരണം കൈ പൊള്ളി
യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ രാഷ്ട്രീയം കാരണം കൈ പൊള്ളിയ ആളാണ്. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ട് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. സിനിമക്കാരന് പ്രത്യക്ഷമായി രാഷ്ട്രീയമാകാം. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടുള്ള ബന്ധം അവന്റെ അഭിനയത്തെ ബാധിക്കുമെന്ന സത്യം തിരിച്ചറിഞ്ഞ് താന്‍ അതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.