Joju George: ‘മകൾക്ക് സഹപാഠി ചുരുളിയിലെ എൻ്റെ തെറി കാണിച്ചു കൊടുത്തു; അപ്പ ഇത് ചെയ്യേണ്ടിയിരുന്നില്ലയെന്ന് അവൾ പറഞ്ഞു’; ജോജു
Joju George’s Churuli Controversy Explained: ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്ന് ജോജു ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Joju George
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. ചുരുളിയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ പറഞ്ഞുവെന്നാണ് ജോജു പറയുന്നത്. ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്ന് ജോജു ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ മകൾ പുതിയ സ്കൂളിലേക്ക് മാറി. മകളോട് കൂടെയുണ്ടായിരുന്ന സഹപാഠി ചുരുളിയിൽ താൻ പറഞ്ഞ തെറിയുടെ ഒരു ട്രോളാണ് ആദ്യം കാണിച്ചത്. ഇതിനു ശേഷം അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ തന്നോട് പറഞ്ഞുവെന്നും അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം താനീ കാര്യം പറഞ്ഞത് എന്നാണ് ജോജു പറയുന്നത്. വ്യക്തി ജീവിതത്തെയും കുടുംബത്തെയും ഇത് ഒരു പോലും ബാധിച്ചു എന്നാണ് നടൻ പറയുന്നത്.
ആ സിനിമ ഒരു ഫെസ്റ്റിവലിനുവേണ്ടി നിർമിച്ചതായിരുന്നു. ഫെസ്റ്റിവലിനുവേണ്ടി തെറി ഇല്ലാത്ത പതിപ്പും തന്നെ കൊണ്ട് ലിജോ ഡബ്ബും ചെയ്യിപ്പിച്ചതാണ്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറി ഉളള പതിപ്പ് ഒടിടിയിലേക്കു വിറ്റുവെന്നാണ് നടൻ പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചിത്രം പുറത്തിറങ്ങിയത് .തെറി പറഞ്ഞതിന് തനിക്കെതിരെ കേസ് വന്നു. എന്നാൽ ഇതിനെകുറിച്ച് ആരും ചോദിച്ചില്ലെന്നാണ് നടൻ പറയുന്നത്. തന്റെ തെറി വച്ചാണ് ആ സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടത്. സംവിധായകനുമായുള്ള സൗഹൃദം കാരണമാണ് താൻ ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് ജോജു പറയുന്നത്.
അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള എഗ്രിമെന്റ് ഉണ്ടാവുമല്ലോ എന്നും അത് പുറത്തുവിടണമെന്നും നടൻ പറഞ്ഞു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് കിട്ടാത്തതിനാലാണെന്നും മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു പറഞ്ഞു. അതേസമയം താന്‍ സിനിമയ്ക്കും കഥാപാത്രത്തിനും ലിജോയ്ക്കും എതിരല്ലെന്നും ജോജു വ്യക്തമാക്കുന്നു. ഇതൊരു ഫെസ്റ്റിവൽ സിനിമ അല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ താനിത് ചെയ്യില്ലായിരുന്നുവെന്നും ജോജു കൂട്ടിച്ചേർക്കുന്നു.