JSK Movie Controversy : ‘എല്ലാത്തിൻ്റെയും തുടക്കം എമ്പുരാനാണ്’; ജെഎസ്കെ വിവാദത്തിൽ ജി സുരേഷ് കുമാർ
G Suresh Kumar On Janaki Vs State Of Kerala Movie Controversy : എമ്പുരാൻ സിനിമയുടെ വിവാദത്തെ തുടർന്നാണ് സെൻസർ ബോർഡ് കൂടുതൽ ജാഗ്രത കാണിക്കുന്നതെന്ന് ജി സുരേഷ് കുമാർ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് നിഷേധിക്കാൻ കാരണം എമ്പുരാൻ സിനിമയും അതിനോട് അനുബന്ധിച്ചുള്ള വിവാദവുമാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. ഈ പ്രശ്നങ്ങളുടെ എല്ലാത്തിൻ്റെയും തുടക്കം മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനാണ്. ആ സിനിമയെ തുടർന്നുണ്ടായ വിവാദവും റി-സെൻസർ ചെയ്യാനുണ്ടായ സാഹചര്യമാണ് സെൻസർ ബോർഡ് ഇപ്പോൾ ഈ നടപടി സ്വീകരിക്കാൻ ഇടയാക്കിയതെന്ന് ജി സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
“എമ്പുരാനു അതിനോട് അനുബന്ധിച്ചുള്ള വിവാദം പിന്നീട് റി-സെൻസർ ചെയ്യേണ്ട സാഹചര്യമുണ്ടായി. അപ്പോഴാണ് സെൻസർ ബോർഡ് കൂടുതൽ ജാഗ്രത എടുക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങിനെയൊരു പ്രശ്നം വന്നത്. എല്ലാത്തിൻ്റെയും തുടക്കം അവിടെ നിന്നാണ്” സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കോടതി വിധിയിൽ സുരേഷ് ഗോപി ചിത്രത്തിന് അനുകൂല വിധിയുണ്ടാകുമെന്ന് ജി സുരേഷ് കുമാർ കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേസമയം കേസിൽ ഇന്ന് ജൂലൈ അഞ്ചാം തീയതി ഹൈക്കോടതി സിനിമ കണ്ടു. രാവിലെ പത്ത് മണിക്ക് എറണാകുളം ലാൽ മീഡിയയിൽ വെച്ചാണ് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷ് ജെഎസ്കെ സിനിമ കണ്ടത്. ശേഷം ഹർജി ജൂലൈ ഒമ്പതാം തീയതി കോടതി വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുന്നതാണ്. ഒരു മതത്തെ അപകീർത്തപ്പെടുത്തുന്ന വിധിത്തിലാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത് എന്നാണ് കേന്ദ്ര സെൻസർ ബോർഡ് കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്