Kerala Story: ‘കേരള സ്റ്റോറി ഇസ്ലാമോഫോബിക് സിനിമയല്ല, കണ്ടിട്ട് വിമർശിക്കൂ’; പ്രതികരണവുമായി സംവിധായകൻ
Kerala Story Director Sudipto Sen: യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ഐഎസ്ഐഎസ് പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയാണ് സിനിമയെന്ന് സുദീപ്തോസെൻ.

Kerala Story, Sudipto Sen
കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ മറുപടിയുമായി സംവിധായകൻ സുദീപ്തോസെൻ. വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്ന് കാട്ടിയതെന്ന് സംവിധായകൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കേരള സ്റ്റോറി ഇസ്ലാമോഫോബിക് സിനിമയല്ല, സിനിമ കണ്ടിരുന്നെങ്കിൽ മന്ത്രിമാർ വിമർശിക്കില്ലായിരുന്നു. വിമർശിച്ച പലരെയും എനിക്കറിയാം, എന്നാൽ സിനിമ കണ്ട ശേഷം അവരുടെ അഭിപ്രായം മാറി. കേരളം എന്റെ രണ്ടാമത്തെ വീടാണ്. ഒരു മലയാള സിനിമയും ഞാൻ ചെയ്തിട്ടുണ്ട്. മന്ത്രി ദയവുചെയ്ത് സിനിമ കാണണമെന്നാണ് പറയാനുള്ളത്. കാസർകോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്ന് കാട്ടിയത്.
ALSO READ: സംഘപരിവാർ അജണ്ട നടപ്പാക്കുന്നു’; കേരളാ സ്റ്റോറിയുടെ ദേശീയ അവാർഡ് വിഷയത്തിൽ മുഖ്യമന്ത്രി
കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്. യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ഐഎസ്ഐഎസ് പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയാണ് സിനിമ. 5 കോടി ആളുകൾ തിയറ്ററുകളിലും 25കോടി ആളുകൾ ഒടിടിയിലും കേരള സ്റ്റോറി കണ്ടു. ജനങ്ങളുടെ പുരസ്കാരവും ലഭിച്ചുവെന്ന് സുദീപ്തോസെൻ പറഞ്ഞു.
ചിത്രത്തിൽ ദേശീയ അവാർഡ് ലഭിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ദേശീയ പുരസ്കാര ജൂറി കേരളത്തെ അവഹേളിച്ചെന്നും ജനാധിപത്യ വിശ്വാസികൾ ഈ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് അംഗീകരിക്കാൻ കഴിയില്ല, ചലച്ചിത്ര പുരസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചിരുന്നു.