T P Sasthamangalam: ‘മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഗ്രാഫ് താഴുന്നു, താഴോട്ട് പോയി ഇനി പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്’
T P Sasthamangalam about Malayalam songs: ഔചിത്യം വരുമ്പോഴാണ് പാട്ട് വിജയിക്കുന്നത്. ഒരുപാട് ഭാവന കയറി ഔചിത്യത്തെ ബലി കഴിക്കുമ്പോഴാണ് ആ പാട്ട് പരാജയമാകുന്നത്. റിയാലിറ്റി ഷോയിലെ കുട്ടികളടക്കം പഴയ പാട്ടുകളാണ് പാടുന്നത്. 'ഒരു പൂ തരുമോ ബനാനെ, ഒരു കാ തരുമോ ബനാനെ' എന്ന് പറയുമ്പോള്‍ നമുക്ക് അതില്‍ ഒന്നും കിട്ടാനില്ലെന്നും വിമര്‍ശനം.

ടി.പി. ശാസ്തമംഗലം
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഗ്രാഫ് താഴുകയാണെന്ന് ഗാനനിരൂപകന്‍ ടി.പി. ശാസ്തമംഗലം. താഴോട്ട് താഴോട്ട് പോയി ഇനി പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയില്‍ ഗാനങ്ങള്‍ ചെന്നു നില്‍ക്കുകയാണ്. അത്രയ്ക്ക് തരംതാഴ്ന്നു പോയെന്നും അദ്ദേഹം വിമര്‍ശിച്ചു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗിരീഷ് പുത്തഞ്ചേരിയെയും, ബിച്ചു തിരുമലയെയുമൊക്കെ വിമര്‍ശിച്ചിട്ടുണ്ട്. അവരുടെ പാട്ടുകളില്‍ രണ്ടോ മൂന്നോ തെറ്റുകളേ കണ്ടുവരാറുള്ളൂ. ഇന്ന് അങ്ങനെയല്ല. ഇന്ന് ഒരുവരി പോലും നമുക്ക് എടുക്കാനില്ല എന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
54ല്‍ ഇറങ്ങിയ നീലക്കുയിലിലെ പാട്ടുകള്‍ നമ്മള്‍ ഇപ്പോഴും പാടും. അത് എത്രയോ വര്‍ഷമായി. ഇന്നത്തെ പാട്ടൊക്കെ ഒരു ദിവസം കഴിഞ്ഞാല്‍ മറക്കുന്ന അവസ്ഥയാണ്. കാലത്തെ അതിജീവിക്കുന്ന പാട്ടുകള്‍ ഒന്നുമില്ല. പണ്ടത്തെ പാട്ടെഴുത്തുകാരെ പോലെ ഇന്ന് എടുത്തുപറയാന്‍ ഒരാളെ ഉള്ളൂ. റഫീക്ക് അഹമ്മദ്. റഫീഖ് അഹമ്മദാണ് ഉള്ളതില്‍ ഭേദം. ആട് ജീവിതത്തിലെ പാട്ടൊക്കെ ഭേദപ്പെട്ടതാണ്. എആര്‍എമ്മില്‍ വൈക്കം വിജയലക്ഷ്മി പാടിയ പാട്ടും ഭേദപ്പെട്ടതാണ്. അത് മനു മഞ്ജിത്ത് എഴുതിയതാണ്.
ഒരു ഗാനത്തെ സംബന്ധിച്ചിടത്തോളം 51 ശതമാനം രചനയും, 49 ശതമാനം സംഗീതവുമാണ് വേണ്ടതെന്ന് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്ത പാട്ടുകള്‍ പരാജയപ്പെടും. ഇപ്പോള്‍ ഒരു ശതമാനം പോലും രചനയ്ക്ക് പ്രാധാന്യം കൊടുക്കുന്നില്ല. 99 ശതമാനവും സംഗീതത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : Akhil Marar: ഇൻ്റർവ്യൂവിന് ഒരു ലക്ഷം, പ്രൊമോഷനും ലക്ഷങ്ങൾ; വരുമാനം വെളിപ്പെടുത്തി അഖിൽ മാരാർ
ഔചിത്യം വരുമ്പോഴാണ് പാട്ട് വിജയിക്കുന്നത്. ഒരുപാട് ഭാവന കയറി ഔചിത്യത്തെ ബലി കഴിക്കുമ്പോഴാണ് ആ പാട്ട് പരാജയമാകുന്നത്. റിയാലിറ്റി ഷോയിലെ കുട്ടികളടക്കം പഴയ പാട്ടുകളാണ് പാടുന്നത്. ‘ഒരു പൂ തരുമോ ബനാനെ, ഒരു കാ തരുമോ ബനാനെ’ എന്ന് പറയുമ്പോള്‍ നമുക്ക് അതില്‍ ഒന്നും കിട്ടാനില്ല. ആ പാട്ടിന്റെ ഈണമല്ല, രചനയാണ് ഏറ്റവും മോശം. രചനയില്‍ അപക്വമായ ഒരുപാട് പ്രയോഗങ്ങള്‍ നമ്മുടെ ഗാനങ്ങളിലുണ്ടാകുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.